← Back to Story

ദൂരങ്ങളിലേക്ക് 🍃[പട്ടം]

ദൂരങ്ങളിലേക്ക് 5🍃

Page 2 of 3 · 129 views · 6 chapters

0.0★ rating 0 comments 0% read
Reading mode optimized for mobile

ഫിലിപ്പ് ശബ്ദം താഴ്ത്തി ചോദിച്ചു.

 

“തോട്ടത്തിലേക്ക്.”

 

“ഈ രാത്രിയിൽ തോട്ടത്തിലേക്കോ?”

 

“എന്താ...പേടിയാണോ?” സാറ കണ്ണ് ചിമ്മി ചോദിച്ചു.

 

“എനിക്ക് പേടിയോ.”

അവൻ ചെറുതായി പറഞ്ഞു.

 

സാറ അവനെ നോക്കി ചിരിച്ചു.

"നമ്മളുടെ ഏരിയ മുഴുവൻ നമ്മളെ പ്രൊട്ടക്ട് ചെയ്യുന്ന ആളുകളാണ്."

അവൾ പതുക്കെ നടന്നു കൊണ്ടു പറഞ്ഞു.

 

“പിന്നെ.."

ഒരു ചെറു ഇടവേള എടുത്ത് അവൾ അവനെ നോക്കി.

“ഇപ്പോൾ നീ കൂടെ ഉണ്ടല്ലോ.”

 

ആ വാക്ക് കേട്ട നിമിഷം ഫിലിപ്പിന്റെ ഹൃദയം ഒന്ന് നിശ്ചലമായി. അവൻ അവളെ നോക്കി. അവൾ അത് പറഞ്ഞിട്ട് വളരെ സാധാരണമായി മുന്നോട്ട് നോക്കി നടക്കുകയായിരുന്നു.

പക്ഷേ അവളുടെ ചുണ്ടിന്റെ വക്കിൽ

അറിയാതെ ഒരു ചെറുപുഞ്ചിരി ഉണ്ടായിരുന്നു. രണ്ടുപേരും തോട്ടത്തിനകത്തേക്ക് കയറി.

 

രാത്രിയിലെ കുരുമുളക് വള്ളികൾ

പകലുകളേക്കാൾ വേറൊരു ഭാവം തന്നെയായിരുന്നു. ഇലകളിൽ ഇനിയും അല്പം നനവ്, മണ്ണിൽ രാത്രിയുടെ തണുപ്പ്, മുകളിലൂടെ നക്ഷത്രങ്ങൾ ചെറുതായി മാത്രം കാണുന്ന ആകാശം, തോടിനരികിലേക്ക് പോകുന്ന ചെറുവഴി നനഞ്ഞ ഇലകൾ കൊണ്ട് പകുതി മറഞ്ഞിരുന്നു.

 

അവിടെ ചെന്നെത്തിയപ്പോൾ

സാറ ഒരു പഴയ കോൺക്രീറ്റ് തിട്ടയുടെ അരികിൽ ഇരുന്നു.

തോടിന്റെ വെള്ളം കല്ലുകളിൽ തട്ടി ചെറുതായി ഒഴുകി കൊണ്ടിരുന്നു. “ഇവിടെ ഇരിക്ക്,”

അവൾ അവന്റെ സൈഡിലുള്ള ഇടം കാണിച്ചു. ഫിലിപ്പ് അവളുടെ അടുത്ത് ഇരുന്നു. വളരെ അടുത്തല്ല, പക്ഷേ വളരെ ദൂരെയുമല്ല.

അവർക്കിടയിൽ ഒരാളുടെ ചൂട് മറ്റെയാൾക്ക് അറിയാൻ മതി വരുന്നത്ര നിശ്ശബ്ദമായ ഒരു അടുപ്പമുണ്ടായിരുന്നു. സാറ ചോക്ലേറ്റിന്റെ പെട്ടി തുറന്നു.

ചെറിയ പൊതികളുള്ള ഇമ്പോർട്ട് പീസ്സ്.

“ഇത് എവിടെ നിന്നാ?”

ഫിലിപ്പ് ചോദിച്ചു.

“എന്റെ കസിൻ ജർമ്മനിയിൽ നിന്ന് കൊണ്ടുവന്നതാണ്.” അവൾ ഒന്ന് അവനെ നോക്കി.

“സ്പെഷ്യൽ ആളുകൾക്കാണ് കൊടുക്കാറുള്ളത്.” ഫിലിപ്പ് ചെറുതായി ചിരിച്ചു.

 

“അപ്പോൾ ഞാൻ സ്പെഷ്യൽ ആണോ?”

 

സാറ ഉടൻ മറുപടി പറഞ്ഞില്ല. അവൾ ഒരു ചോക്ലേറ്റ് പീസിന്റെ കവർ തുറന്നു.

അവന്റെ കൈയിൽ വെച്ചു കൊടുത്തു.

“നിനക്ക് എന്താണ് തോന്നുന്നത്?” അവൾ ചോദിച്ചു.

 

ഫിലിപ്പ് ആ ചോദ്യം കേട്ട്

ഒരു നിമിഷം ഒന്നും പറഞ്ഞില്ല.

അവൻ ചോക്ലേറ്റ് വായിൽ വെച്ചു. ആ നിമിഷം അവന്റെ ഉള്ളിൽ അലിഞ്ഞത് ചോക്ലേറ്റ് മാത്രം ആയിരുന്നില്ല.

 

കുറച്ചു നേരം ഇരുവരും തോടിന്റെ ശബ്ദം മാത്രം കേട്ടുകൊണ്ട് ചോക്ലേറ്റ് കഴിച്ചു.

 

കാറ്റ് അല്പം തണുത്തു. സാറയുടെ മുടി

കാറ്റിൽ പാറി അവളുടെ കവിളിനരികിലേക്ക് വീണു. അവൾ അതൊക്കെ വിരലുകൾ കൊണ്ട് ഒതുക്കിക്കൊണ്ടിരുന്നു. ഫിലിപ്പ് അത് നോക്കിയിരുന്നു.

അവൾ പതുക്കെ ചോദിച്ചു. “ഫിലിപ്പ്…”

“ഒരു കാര്യം ചോദിക്കട്ടെ?”

 

“ചോദിക്ക്”

 

സാറ മൗനമായി.

 

“ചോദിക്കൂ.”

 

സാറ ചോക്ലേറ്റിന്റെ പൊതി കൈയിൽ മടക്കി പിടിച്ചു. പിന്നെ താഴേക്ക് ഒഴുകുന്ന തോടിലേക്കു നോക്കി.

 

“നിനക്ക്...ആദ്യമായി ഒരാളെ കാണുമ്പോൾ തന്നെ..

 

സാറ അൽപ്പം നിർത്തി, വീണ്ടും തുടർന്നു.

 

അവരെക്കുറിച്ച് പിന്നീട് ചിന്തിക്കാറുണ്ടോ?”

 

ഫിലിപ്പിന്റെ കണ്ണുകൾ അവളുടെ മുഖത്തിലേക്ക് തിരിഞ്ഞു. ആ ചോദ്യത്തിൽ ആസ്വഭാവികതയുണ്ടായിരുന്നു.

 

അതിന്റെ ഉള്ളിൽ എന്തോ ഉണ്ടെന്ന് അവൻ ഉടൻ മനസ്സിലാക്കി.

“ഉണ്ട്”

അവൻ പറഞ്ഞു.

 

സാറ തല തിരിച്ച് അവനെ നോക്കി.

“ആരെയാ?”

 

ഫിലിപ്പ് ഒരു നിമിഷം അവളുടെ കണ്ണുകളിൽ നോക്കി നിന്നു.

പിന്നെ ചെറുതായി ചിരിച്ചു.

“അത് ഞാൻ പറയണോ?”

 

സാറയുടെ ചുണ്ടിന്റെ വക്കിൽ

ചെറിയൊരു പുഞ്ചിരി വിരിഞ്ഞു.

 

“അപ്പോൾ ഞാൻ പറയാം,”

അവൾ പതുക്കെ പറഞ്ഞു.

 

ഫിലിപ്പിന്റെ ഹൃദയം പെട്ടെന്ന് മിടിച്ചു.

സാറ വീണ്ടും തോടിലേക്കു നോക്കി.

 

“എനിക്ക്!”

അവൾ ഒരു ചെറു ശ്വാസം വിട്ടു.

“എന്റെ ഫസ്റ്റ് ലവ്...നീ ആണെന്ന് തോന്നുന്നു.”

ആ വാക്കുകൾ രാത്രിക്കാറ്റിലൂടെ വളരെ ആനന്തകരമായ അനുഭൂതി കൊണ്ടുവന്നെങ്കിലും ഫിലിപ്പിന്റെ ഉള്ളിൽ അത് ഒരു മിന്നൽപോലെ പതിച്ചു.

 

അവൻ ഒന്നും പറയാൻ കഴിഞ്ഞില്ല. സാറയുടെ ശബ്ദത്തിൽ കളിയൊന്നുമില്ലായിരുന്നു, തമാശയുമില്ലായിരുന്നു. അത് വളരെ ശാന്തവും വളരെ സത്യസന്ധവുമായിരുന്നു.

 

“എന്തിനെന്ന് എനിക്കറിയില്ല”

 

അവൾ പതുക്കെ തുടർന്നു.

 

“ആദ്യ ദിവസം ഗേറ്റിൽ നിന്നെ കണ്ടപ്പോഴേ..എന്തോ വ്യത്യസ്തമായി തോന്നി.”

അവൾ ചെറുതായി ചിരിച്ചു.

 

“പിന്നെ നീ വീട്ടിൽ വന്നതോടെ...അത് കുറയുമെന്ന് കരുതി.

പക്ഷേ...” അവൾ അവനെ നോക്കി.

“അതിലും കൂടി.”

ഫിലിപ്പിന്റെ നെഞ്ചിനുള്ളിൽ ആ വാക്കുകൾ എല്ലാം പതുക്കെ പടർന്നു. അവൻ എന്തോ പറയാൻ ശ്രമിച്ചു. പക്ഷേ വാക്കുകൾ ഉടൻ വന്നില്ല.

 

 

“സാറേ” അവൻ വളരെ മൃദുവായി വിളിച്ചു.

 

അവൾ അവനെ നോക്കി.

“ഞാൻ..”

 

അവൻ ചെറുതായി ചിരിച്ചു.

“എനിക്ക് ഇതുപോലെ ആരും ഉണ്ടായിട്ടില്ല.”

 

സാറയുടെ കണ്ണുകളിൽ ഒരു പ്രകാശം തെളിഞ്ഞു.

 

“എനിക്ക് മനസ്സിലാകും,”

അവൾ പറഞ്ഞു.

 

 

കാറ്റ് വീണ്ടും അവരുടെ ഇടയിലൂടെ വീശി കടന്നു.

അവൾ മറ്റൊരു ചോക്ലേറ്റ് പൊതി വായിൽ വെച്ചു. അത് അല്പം അലിഞ്ഞിരുന്നു. അവൾ ചെറുതായി ചിരിക്കുമ്പോൾ ചോക്ലേറ്റിന്റെ ചെറിയൊരു തിളക്കം അവളുടെ താഴത്തെ ചുണ്ടിന്റെ വക്കിൽ പതിഞ്ഞു.

 

 

ഫിലിപ്പിന്റെ കണ്ണ് അതിലേക്ക് പോയി. സാറക്ക് അത് മനസ്സിലായില്ല. അവൻ രണ്ട് നിമിഷം നോക്കി. പിന്നെ അല്പം മടിച്ച് പറഞ്ഞു,

“ഒരു മിനിറ്റ്..”

 

“എന്താ?”

അവൾ മനസ്സിലാവാതെ ചോദിച്ചു.

 

ഫിലിപ്പ് പതുക്കെ കൈ ഉയർത്തി.

“ഇവിടെ...” അവൻ അവളുടെ ചുണ്ടിന്റെ വക്കിലേക്ക് കാണിച്ചു.

 

സാറ പെട്ടെന്ന് എന്താണെന്ന് മനസ്സിലാക്കി. അവൾ വിരൽ കൊണ്ട് തുടയ്ക്കാൻ നോക്കി.

 

“പോയിട്ടില്ല”

ഫിലിപ്പ് വളരെ ചെറുതായി പറഞ്ഞു.

 

“ഇങ്ങോട്ട് വാ”

അവൻ വളരെ പതുക്കെ അവളുടെ ചുണ്ടിന്റെ വക്കിൽ പതിഞ്ഞിരുന്ന

ആ ചെറിയ ചോക്ലേറ്റ് പാട് വിരലിന്റെ തുമ്പുകൊണ്ട് തുടച്ചു നീക്കി.

ആ സ്പർശം ഒരു നിമിഷം മാത്രം നീണ്ടുനിന്നു.

 

സാറയുടെ ശ്വാസം ഒന്ന് ചെറുതായി കൂടി. ഫിലിപ്പിന്റെ വിരൽ

അവളുടെ ചുണ്ടിന്റെ വക്കിൽ നിന്ന് പിന്മാറിയെങ്കിലും ആ സ്പർശത്തിന്റെ ചൂട് ഇനിയും അവിടെ തന്നെ നിന്നു.

 

 

അവരുടെ കണ്ണുകൾ വീണ്ടും തമ്മിൽ ഉടക്കി. ഈ തവണ രാത്രി കൂടുതൽ നിശ്ശബ്ദമായി. തോടിന്റെ ശബ്ദം പോലും ദൂരെയായി പോയതുപോലെ തോന്നി.

 

സാറയുടെ കണ്ണുകൾ അവന്റെ മുഖത്തിൽ നിശ്ചലമായി.

ഫിലിപ്പിന്റെ ഉള്ളിൽ ഹൃദയം അസാധാരണമായി മിടിച്ചു.

 

അവൻ അവളോട് ഒന്നുകൂടെ അടുത്തിരുന്നു.

അവനും..

അവളും..

ആ നിമിഷം നീണ്ടുനിൽക്കട്ടെ എന്ന് മാത്രമാണ് ആഗ്രഹിച്ചത്.

സാറയുടെ ചുണ്ടിന്റെ വക്കിൽ

വളരെ ചെറിയൊരു പുഞ്ചിരി വീണ്ടും വിരിഞ്ഞു.

“നീ വളരെ shy ആണ്…”

അവൾ പറഞ്ഞു.

 

 

ഫിലിപ്പ് ചെറുതായി ചിരിച്ചു.

 

സാറയുടെ കണ്ണുകൾ അവനെ നോക്കി..

പിന്നെ അവൾ നോട്ടം താഴ്ത്തി.

പിന്നെ വളരെ പതുക്കെ പറഞ്ഞു,

“അത് നിന്നോട് മാത്രമാകാം.”

 

ആ നിമിഷം ഫിലിപ്പിന്റെ ഉള്ളിൽ

പ്രണയം എന്ന വാക്ക് ആദ്യമായി ഒരു യാഥാർത്ഥ്യമായി രൂപംകൊള്ളുകയായിരുന്നു.

 

കുറച്ചു നേരം കൂടി അവർ അവിടെ തന്നെ ഇരുന്നു. വലിയ സംഭാഷണങ്ങളൊന്നുമില്ല. ചെറിയ വാക്കുകൾ, ചെറിയ ചിരികൾ.

ഒരാളുടെ സാന്നിധ്യത്തിൽ മറ്റെയാൾ ശാന്തമാകുന്ന ആ അപൂർവ്വമായ അടുപ്പം മാത്രം. രാത്രി കൂടുതൽ ആഴത്തിലേക്ക് നീങ്ങുമ്പോൾ

സാറ എഴുന്നേറ്റു.

“പോവല്ലേ!?”

അവൾ ചോദിച്ചു.

 

 

ഫിലിപ്പും എഴുന്നേറ്റു.

 

തിരിച്ചു വീട്ടിലേക്കുള്ള വഴിയിൽ രണ്ടുപേരും പതുക്കെ നടന്നു. ഇപ്പോൾ അവരുടെ ഇടയിൽ മുൻപുണ്ടായിരുന്ന സംശയങ്ങളോ അപരിചിതത്വമോ ഇല്ലായിരുന്നു.

പകരം ഒരു പുതിയ രഹസ്യം ഉണ്ടായിരുന്നു.

അവർ രണ്ടുപേർക്കും മാത്രം അറിയാവുന്ന ഒരു അനുഭൂതി, ചൂടുള്ള, പറയാതെ സൂക്ഷിക്കേണ്ട

ഒരു രഹസ്യം.

 

 

വീടിന്റെ അരികിലെത്തിയപ്പോൾ സാറ നിന്നു.

“ഗുഡ് നൈറ്റ്‌”

അവൾ പറഞ്ഞു.

 

ഫിലിപ്പ് അവളെ നോക്കി.

“ഗുഡ് നൈറ്റ്‌”

അവനും അതേ സൗമ്യതയിൽ മറുപടി നൽകി.

 

ഒരു നിമിഷം രണ്ടുപേരും അവിടെ തന്നെ നിന്നു.

പിന്നെ സാറ തിരിഞ്ഞ്

പുറത്തെ പഴയ കോൺക്രീറ്റ് കോണിപ്പടിയിലേക്ക് നടന്നു.

അവൾ ആദ്യ പടി കയറുന്നതിന് മുൻപ് ഒരു തവണ പിന്നിലേക്ക് തിരിഞ്ഞു നോക്കി. ഫിലിപ്പ് ഇനിയും അവളെ നോക്കിക്കൊണ്ടിരുന്നു.

 

അവൾ ചെറുതായി ചിരിച്ചു. ആ ചിരിയോടെ അവൾ മുകളിലേക്ക് കയറി.

 

ഫിലിപ്പ് ഔട്ട് ഹൗസിലേക്കു നടന്നു. മുറിയിലേക്ക് കയറുമ്പോൾ അവന്റെ ഉള്ളിൽ ഇന്നത്തെ രാത്രി ഇനിയും ജീവിച്ചുകൊണ്ടിരുന്നു.

തോടിന്റെ ശബ്ദം, ചോക്ലേറ്റിന്റെ മധുരം, അവളുടെ “ഫസ്റ്റ് ലവ്” എന്ന് പറഞ്ഞ ശബ്ദം, ചുണ്ടിന്റെ വക്കിൽ പതിഞ്ഞിരുന്ന ആ ചെറിയ ചോക്ലേറ്റിന്റെ അംശം. അത് തുടച്ച അവന്റെ വിരൽ. അതിലുപരി, അവളുടെ ഗർലൈൻ വാനില പ്ലാനിഫോലിയയുടെ മണം. അവൻ കട്ടിലിൽ കിടന്നു. ഈ തവണ

ഉറക്കം വരാൻ അധികം സമയം എടുത്തില്ല.

 

 

മറ്റുവശത്ത് സ്വന്തം മുറിയിലെ ജനലരികിൽ നിന്നു രാത്രിക്കാറ്റ് ഒന്ന് ശ്വസിച്ച ശേഷം സാറയും കട്ടിലിലേക്ക് നടന്നു. കണ്ണുകൾ അടയ്ക്കുന്നതിന് മുൻപ് അവൾ തന്റെ താഴത്തെ ചുണ്ടിന്റെ വക്കിൽ വളരെ ചെറുതായി വിരൽ തൊട്ടുനോക്കി. പിന്നെ അറിയാതെ ചിരിച്ചു.

 

ആ രാത്രി അവർ രണ്ടുപേരും തങ്ങളുടെ ജീവിതത്തിൽ ആദ്യമായി

ഒരാളുടെ ഓർമ്മയിൽ മറ്റെയാൾ ശാന്തമായി ഉറങ്ങിപ്പോയി.

 

ആ രാത്രി ഉറക്കം രണ്ടുപേർക്കും വന്നെങ്കിലും, അത് സാധാരണ ഉറക്കമല്ലായിരുന്നു.

ഹൃദയം മുഴുവൻ ആരോ നിശ്ശബ്ദമായി വന്നു

ഒരു ഇടം എടുത്തതിന്റെ ശേഷമുള്ള

പുതിയ, മൃദുവായ, അല്പം വിറയലുള്ള ഉറക്കം.

 

 

രാവിലെ വെളിച്ചം വീടിന്റെ പഴയ കോൺക്രീറ്റ് ചുവരുകളിൽ പതുക്കെ വീണ് പടർന്നപ്പോൾ,

വീടിനകത്ത് വീണ്ടും പതിവ് ജീവിതത്തിന്റെ ചെറിയ ശബ്ദങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു.

കിച്ചണിൽ സ്റ്റീൽ പാത്രങ്ങൾ തമ്മിൽ തട്ടുന്ന ശബ്ദം.

 

അന്നാമ്മയുടെ മൃദുവായ വിളികൾ.

 

ജിനിയുടെ ഉറക്കം നഷ്ടപ്പെട്ട പരാതി.

ജോസഫിന്റെ തോട്ടത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ.

 

പക്ഷേ ആ രാവിലെത്തെ കാറ്റിൽ

മറ്റാർക്കും അറിയാത്ത

മറ്റൊരു ചെറിയ രഹസ്യവും കലർന്നിരുന്നു.

 

ഇന്നലെ രാത്രി തോടിനരികിൽ ഇരുന്ന്

ചോക്ലേറ്റ് പങ്കിട്ട രണ്ട് ഹൃദയങ്ങളുടെ രഹസ്യം.

 

ഫിലിപ്പ് സാധാരണേക്കാൾ അല്പം നേരത്തെ എഴുന്നേറ്റു.

 

ഉറക്കമുണർന്ന നിമിഷം തന്നെ

അവന്റെ മനസ്സിൽ വന്ന ആദ്യ ചിത്രം

തോടോ മഴയോ ആയിരുന്നില്ല.

 

അത് സാറയുടെ മുഖം.

“എന്റെ ഫസ്റ്റ് ലവ്... നീ ആണെന്ന് തോന്നുന്നു”

 

എന്ന് വളരെ പതുക്കെ പറഞ്ഞ ആ ശബ്ദം.

 

അവൻ കട്ടിലിൽ നിന്ന് എഴുന്നേറ്റു.

മുഖം കഴുകുമ്പോഴും, ഷർട്ട് ധരിക്കുമ്പോഴും, പുറത്തേക്ക് നടക്കുമ്പോഴും അവന്റെ ചുണ്ടിന്റെ വക്കിൽ അറിയാതെ ഒരു ചെറിയ പുഞ്ചിരി ഒട്ടിക്കിടന്നു.

 

വീട്ടുമുറ്റത്ത് എത്തുമ്പോൾ

മഴ പൂർണ്ണമായി മാറിയിരുന്നു.

 

ഇലകളിൽ ഇനിയും നനവ്.

പുല്ലിന്റെ അറ്റങ്ങളിൽ മഞ്ഞുതുള്ളികൾ.

 

വരാന്തയുടെ ചുവരുകളിൽ നനവിന്റെ തണുപ്പ്.

മുറ്റത്തെ വായുവിൽ

കാപ്പിയുടെ മണവും മണ്ണിന്റെ മണവും ചേർന്ന് നിന്നു.

ഫിലിപ്പ് വരാന്തയുടെ പടിയിൽ നിന്നു

ഒന്ന് മുകളിലേക്ക് നോക്കി.

സാറയുടെ ജനൽ അടഞ്ഞുകിടക്കുകയായിരുന്നു.

 

അവൻ സ്വയം ചെറുതായി ചിരിച്ചു.

 

“എന്തിനാ ഇങ്ങനെ ആദ്യം അങ്ങോട്ട് നോക്കുന്നത്...”

അവൻ മനസ്സിൽ തന്നെ പറഞ്ഞു.

പക്ഷേ അതേ നിമിഷം

മുകളിലെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.

പുറത്തെ പഴയ കോൺക്രീറ്റ് കോണിപ്പടിയുടെ മുകളിൽ സാറ പ്രത്യക്ഷപ്പെട്ടു.

ഇളം ക്രീം നിറത്തിലുള്ള ലൂസ് കോട്ടൺ സൽവാർ.

മുടി പൂർണ്ണമായി ഉണക്കിയിട്ടില്ല.

അൽപ്പം നനവോടെ പിറകിലേക്ക് വീണുകിടക്കുന്നു.

 

മുഖത്ത് ഉറക്കത്തിന്റെ മൃദുവായ തെളിച്ചം.

അവൾ പടികൾ ഇറങ്ങുന്നതിനിടെ

താഴെ നിന്നു തന്നെ നോക്കി നിൽക്കുന്ന ഫിലിപ്പിനെ കണ്ടു.

 

ഒരു നിമിഷം.

പിന്നെ അവളുടെ ചുണ്ടിന്റെ വക്കിൽ

വളരെ ചെറുതായി പക്ഷേ വളരെ വ്യക്തമായി ഒരു പുഞ്ചിരി വിരിഞ്ഞു.

 

ഫിലിപ്പിന്റെ നെഞ്ചിനുള്ളിൽ

ഹൃദയം വീണ്ടും ഒരു തവണ അധികം മിടിച്ചു.

“ഗുഡ് മോണിംഗ്,”

സാറ വളരെ സ്വാഭാവികമായി പറഞ്ഞു.

“ഗുഡ് മോണിംഗ്...”

അവൻ മറുപടി പറഞ്ഞു.

പക്ഷേ ഇരുവരും അറിയുന്നുണ്ടായിരുന്നു അത് വെറും ഒരു ഗുഡ് മോണിംഗ് അല്ലായിരുന്നു.

അതിന്റെ ഉള്ളിൽ “ഇന്നലെ രാത്രി ഞാൻ മറന്നിട്ടില്ല” എന്നൊരു മൗനമുണ്ടായിരുന്നു.

 

 

Chapter navigation

Jump between chapter pages, move to the next update, or return to the story hub.

Up Next

Keep the reading flow going with the next chapter lined up and ready.

ദൂരങ്ങളിലേക്ക് 6🍃

Continue directly into the next chapter of ദൂരങ്ങളിലേക്ക് 🍃[പട്ടം] without going back to the story hub.

Continue to Next Chapter