← Back to Story

ദൂരങ്ങളിലേക്ക് 🍃[പട്ടം]

ദൂരങ്ങളിലേക്ക് 3🍃

Page 1 of 2 · 107 views · 6 chapters

0.0★ rating 0 comments 0% read
Reading mode optimized for mobile

ദൂരങ്ങളിലേക്ക് 3🍃

Doorangalilekku Part 3 | Author : Pattam


Teenage

 

ആദ്യ ഭാഗങ്ങൾ വായിച്ചിട്ട് വരുക. പിന്നെ നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യാൻ മറക്കരുത്.

അതിനു വേണ്ടി മാത്രമാണ് കഥ എഴുതുന്നത്.

ആദ്യത്തെ ഭാഗത്തിനു 100+ ലൈക്‌ കിട്ടി. ഇതൊക്കെയാണ് നമ്മുടെ സന്തോഷം.

ഇതിൽ നല്ലതാണേൽ അതിൽ കൂടുതൽ തരണേ.


പത്രോസിന്റെ ജീപ്പ് പുത്തൻപുരക്കൽ വീടിന്റെ മുന്നിൽ നിർത്തുമ്പോൾ,

ഫിലിപ്പിന്റെ ഉള്ളിൽ ഒരുതരം ഭാരം ഇനിയും മാഞ്ഞിരുന്നില്ല.

 

ജീപ്പിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ്, അവൻ ഒരു നിമിഷം കണ്ണടച്ചു.

 

ഇനി ഈ വീട്..... ഇതാണ് തന്റെ പുതിയ ഇടം.

പക്ഷേ ഹൃദയം ഇപ്പോഴും അവിടെയായിരുന്നു.

 

പള്ളിയുടെ മുറ്റത്ത്, കുര്യാകോസച്ചന്റെ കണ്ണുകളിൽ, ആശീർവദിച്ച ആ കൈകളിൽ.

 

ഇറങ്ങടാ മോനേ... പത്രോസ് പറഞ്ഞു.

ഫിലിപ്പ് ബാഗ് എടുത്ത് പതുക്കെ ഇറങ്ങി.

 

വലിയ ഗേറ്റ്, വിശാലമായ മുറ്റം, കാറ്റിൽ ആടുന്ന മാവിൻ ഇലകൾ, രാവിലെ വെളിച്ചത്തിൽ തിളങ്ങുന്ന കാറുകൾ...

ഇന്നലെ കണ്ട അതേ സ്ഥലം തന്നെയായിരുന്നു.

 

പക്ഷേ ഇന്ന് അതിന്റെ അർത്ഥം മാറിയിരുന്നു.

 

ഇന്നലെ അവൻ ഇവിടെ വന്നത് ഒരാളുടെ കൂടെ ആയിരുന്നു.

ഇന്ന് വന്നത് ഒറ്റയ്ക്ക്. ആ വ്യത്യാസം മാത്രം അവന്റെ നെഞ്ചിൽ ചെറിയൊരു ശൂന്യതയായി കിടന്നു.

 

പത്രോസ് ബാഗ് അവന്റെ കയ്യിൽ കൊടുത്തു. എടാ, സങ്കടം ഒക്കെ ആദ്യം ഉണ്ടാകും. പിന്നെ ഒക്കെ ശരിയാകും, പത്രോസ് പറഞ്ഞു.

 

ഫിലിപ്പ് ചെറുതായി ചിരിച്ചു. ഞാൻ പോകട്ടെ, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അച്ചനെ വിളിച്ചാൽ മതി. ശരി.

 

പത്രോസ് പോയതും, മുറ്റം പെട്ടെന്ന് അല്പം കൂടി ശാന്തമായി. ആ ശാന്തതയിൽ ഫിലിപ്പ് ഒരുപാട് ചെറിയവനായി തോന്നി.

 

 

വാതിൽ തുറന്ന് ആദ്യം പുറത്തേക്ക് വന്നത് അന്നാമ്മയായിരുന്നു.

 

"വന്നോ മോനേ"...ആ ശബ്ദത്തിൽ അന്യമായ ദൂരമില്ലായിരുന്നു. ഒരു വീട്ടമ്മയുടെ സ്വാഭാവിക സ്നേഹം മാത്രമുണ്ടായിരുന്നു. ഫിലിപ്പ് ചെറിയൊരു തലകുനിയോടെ നിന്നു.

 

അകത്തേക്ക് വാ... "രാവിലേ എന്തെങ്കിലും കഴിച്ചോ?”

അവിടെന്ന് കഴിച്ചിട്ടാണ് ഇറങ്ങിയത്.

 

അപ്പോയോ? ആദ്യം അകത്ത് വാ. കൈയും മുഖവും കഴുകി വാ. ഭക്ഷണം എടുത്ത് വെക്കാം.

 

അവൻ ഒന്നും പറയാതെ അന്നാമ്മയുടെ പിന്നാലെ നടന്നു.

 

ആ വീട്ടിനകത്ത് കയറുമ്പോൾ

അവന്റെ മനസ്സിൽ ഒരേസമയം രണ്ട് വികാരങ്ങൾ ഉയർന്നു. ഒന്ന്, ഇത് എത്ര വലിയ വീട്...! രണ്ടാമത് ഇത് എന്റേത് അല്ല...ആ ചിന്ത അവനെ വീണ്ടും ശാന്തനാക്കി. അന്നാമ്മ അവനെ വാഷ് ബേസിൻ കാണിച്ചു. 'ഇവിടെ കൈ കഴുകിക്കോ മോനേ'. ശരി. മുഖത്ത് വെള്ളം തളിച്ചപ്പോൾ യാത്രയിലെ പൊടി മാത്രമല്ല, പിരിയലിന്റെ ഭാരം പോലും അല്പം ഇറങ്ങുന്ന പോലെ തോന്നി.

 

അവൻ ഡൈനിങ് ടേബിളിലേക്ക്  വന്നപ്പോൾ അന്നാമ്മ ഇതിനകം ഇഡ്ലിയും ഇറച്ചിക്കറിയും എടുത്ത് വെച്ചിരുന്നു.

 

'ഇരിക്ക്...' ഫിലിപ്പ് അല്പം മടിച്ചു നിന്നു.

 

'എന്തുപറ്റി?' അന്നാമ്മ ചോദിച്ചു.

 

ഞാൻ... ഇവിടെ ഇരുന്ന് കഴിക്കണോ? അന്നാമ്മയുടെ മുഖത്ത് ഒരു ചെറുവേദന തെളിഞ്ഞു.

 

"ഇവിടെ ആരും നിന്നെ പുറത്തുകാരനായി കാണുന്നില്ല മോനേ. ഇവിടെ ഇരുന്ന് കഴിക്ക്".

 

ആ വാക്കുകൾ കേട്ടതും ഫിലിപ്പിന്റെ കണ്ണുകൾ ഒരു നിമിഷം താഴ്ന്നു.

 

അവൻ മിണ്ടാതെ ഇരുന്നു. ആദ്യ കഷണം വായിൽ വെച്ചപ്പോൾ

അവന്റെ ഉള്ളിൽ പെട്ടെന്ന് ഒരു പഴയ ശൂന്യത ഇളകി. വീട്ടിൽ ഒരാൾ വിളമ്പി തരുന്ന ഭക്ഷണം...അത് അവന് പരിചിതമല്ലാത്ത ഒരു സുഖമായിരുന്നു. അന്നാമ്മ ശ്രദ്ധയോടെ അവനെ നോക്കി. 'കറി വേണോ മോനേ'?

 

'മതി...' കുറച്ചു കൂടി കഴിക്ക്. നീ ഇങ്ങനെ മെലിഞ്ഞ് നിന്നാൽ തോട്ടപ്പണി എങ്ങനെയാ ചെയ്യുന്നത്?

 

അവൻ ചെറുതായി ചിരിച്ചു. ആ ചിരി കണ്ടപ്പോൾ അന്നാമ്മയുടെ മനസ്സ് കൂടുതൽ ഉരുകി.

 

അവൾക്ക് എന്തുകൊണ്ടോ തോന്നി ഈ കുഞ്ഞ് ഇതുവരെ ഒരുപാട് സഹിച്ചിട്ടുണ്ടാവണം.

 

 

ഭക്ഷണം കഴിഞ്ഞപ്പോൾ ജോസഫ് പുറത്തുനിന്ന് അകത്തേക്ക് വന്നു. എടാ, കഴിച്ചോ? 'കഴിച്ചു ഫാദർ...' ഫിലിപ്പ് ഒന്നു നിൽക്കുകയും, പിന്നെ ഉടൻ തിരുത്തുകയും ചെയ്തു....ജോസഫ് ചേട്ടാ.

ജോസഫ് ചെറുതായി ചിരിച്ചു. ഫാദർ, അപ്പൻ എന്നൊന്നും വിളിച്ചാൽ തെറ്റില്ലെടാ. പക്ഷേ നീ ഇഷ്ടമുള്ള പോലെ വിളിച്ചോ. ഫിലിപ്പ് മിണ്ടാതെ നിന്നു. വാ... ഞാൻ ഒന്ന് ചുറ്റി കാണിച്ചുതരാം, ജോസഫ് പറഞ്ഞു.

 

 

 

രണ്ടുപേരും മുറ്റത്തേക്ക് ഇറങ്ങി. കുറച്ചു നടന്നു. ഇതാണ് തോട്ടം.

 

ഇവിടെയൊക്കെ വെള്ളം, വളം, ആളുകൾ വന്നാൽ നോക്കൽ ഇതൊക്കെ ശ്രദ്ധിക്കണം.

 

പിന്നെ ആ കാറുകൾ...ജോസഫ് ഒരു ചെറിയ ചിരിയോടെ പറഞ്ഞു,

അവയെല്ലാം നിന്റെ കണ്ണിൽ പതിഞ്ഞെന്ന് ഇന്നലെ തന്നെ മനസ്സിലായി.

 

ഫിലിപ്പ് ഒന്ന് നാണത്തോടെ ചിരിച്ചു." ഇഷ്ടമാണോ വണ്ടികൾ"? വളരെ.... നന്നായി ജോലി നോക്കിയാൽ ഇടയ്ക്കൊക്കെ സ്റ്റാർട്ട് ആക്കാൻ തരാം.

 

ഫിലിപ്പിന്റെ മുഖം ഒന്ന് തെളിഞ്ഞു.

 

"അതെ...പക്ഷേ ആദ്യം ജോലി"

 

ജോസഫ് ചിരിച്ചു. അവന്റെ ശബ്ദത്തിൽ കർശനതയേക്കാൾ വിശ്വാസമുണ്ടായിരുന്നു.

 

നീ നല്ല കുട്ടിയാണെന്ന് അച്ചന്റെ മുഖം കണ്ടപ്പോഴേ മനസ്സിലായി.

 

എന്നെ ബുദ്ധിമുട്ടിക്കാതെ നിന്നാൽ,

ഞാനും നിന്നെ ബുദ്ധിമുട്ടിക്കില്ല.

 

ശരി ചേട്ടാ...ഇനി ഒരു കാര്യം...ജോസഫ് കുറച്ച് ഗൗരവമായി പറഞ്ഞു. ഇവിടെ നീ ജോലി ചെയ്യുന്ന ആളാണ്. പക്ഷേ അതുകൊണ്ട് തല താഴ്ത്തി നടക്കേണ്ട. മനസ്സിലായോ?

 

 

ഫിലിപ്പ് അവനെ നോക്കി. ആ വാക്കുകൾ അവൻ പ്രതീക്ഷിച്ചിരുന്നില്ല.

അവൻ പതുക്കെ തലതാഴ്ത്തി പറഞ്ഞു. 'മനസ്സിലായി'.

 

 

ജോസഫ് അവനെ തൊട്ടപ്പുറത്തെ ഔട്ട് ഹൗസിലേക്ക് കൊണ്ടുപോയി.

 

ചെറുതെങ്കിലും വൃത്തിയായൊരു മുറി.

ഒരു കട്ടിൽ. ഒരു മേശ. ഒരു ചെറിയ അലമാര. ഒരു ജനൽ.

പുറത്ത് നോക്കിയാൽ തോട്ടത്തിന്റെ പച്ചപ്പ്.

 

ഇതാണ് നിന്റെ മുറി.

 

ഫിലിപ്പ് മുറിക്കുള്ളിലേക്ക് പതുക്കെ കയറി.

 

ചെറിയ മുറിയായിരുന്നു. പക്ഷേ അവന് അത് പോലും വലിയതായി തോന്നി. അവന്റെ ജീവിതത്തിൽ

സ്വന്തമായി ഒരു മുറി എന്നത് തന്നെ ഒരു പുതിയ അനുഭവമായിരുന്നു.

 

എന്തെങ്കിലും വേണമെങ്കിൽ ചോദിച്ചോ, ജോസഫ് പറഞ്ഞു.

 

ശരി ചേട്ടാ. ജോസഫ് പുറത്തേക്ക് പോയതും ഫിലിപ്പ് ബാഗ് കട്ടിലിൽ വെച്ചു.

 

മുറി മുഴുവൻ ഒന്ന് നോക്കി. ജനലിനരികിലേക്ക് നടന്നു. പുറത്ത് കാറ്റ് ഇലകളെ തഴുകി കടന്നുപോയി.

 

ആ കാറ്റിൽ എവിടെയോ നിന്നും

അവന് പള്ളിയുടെ മണം ഓർമ്മയായി. 'ഫാദർ!...'

 

ആ ചിന്ത വന്നതും അവന്റെ നെഞ്ച് വീണ്ടും ഒന്ന് ഭാരമായി.

 

അവൻ കട്ടിലിൽ ഇരുന്നു. കൈ നീട്ടി ബാഗ് തുറന്നു. അകത്ത് വൃത്തിയോടെ മടക്കി വെച്ച വസ്ത്രങ്ങളുടെ ഇടയിൽ ഒരു ചെറിയ ബൈബിൾ.

അത് കണ്ട നിമിഷം അവന്റെ കണ്ണുകൾ മങ്ങിപ്പോയി.

'ഫാദർ വെച്ചതായിരിക്കും'. അവൻ അതെടുത്തു നെഞ്ചോട് ചേർത്തു.

 

കുറച്ചു നിമിഷം മുറിയിൽ ഒന്നും കേട്ടില്ല. കാറ്റിന്റെ ശബ്ദവും അവന്റെ ശ്വാസവും മാത്രം.

 

 

വൈകുന്നേരം വരെ ജോസഫിനൊപ്പം ചെറിയ ചെറിയ കാര്യങ്ങൾ നോക്കിക്കൊണ്ടിരിക്കുമ്പോഴും

ഫിലിപ്പിന്റെ മനസ്സ് ഇടയ്ക്കിടെ മറ്റൊരിടത്തേക്ക് വഴുതിപ്പോയി.

 

ഒരിക്കൽ ജനലിലേക്കും, ഒരിക്കൽ വീടിന്റെ വരാന്തയിലേക്കും,

ഒരിക്കൽ സാറയെ കണ്ട ഗേറ്റിലേക്കും.

 

അവൻ തന്നെ തിരിച്ചറിഞ്ഞു.

 

തനിക്ക് എന്തോ സംഭവിച്ചുകൊണ്ടിരിക്കുന്നു.

 

പക്ഷേ അതിന് പേരിടാൻ അവന് ഇപ്പോഴും കഴിയുന്നില്ല.

 

അത് പ്രണയമോ? ആകർഷണമോ?

അല്ലെങ്കിൽ ആദ്യമായി ഒരാളുടെ സാന്നിധ്യം മനസ്സിൽ പിടിച്ചു നിൽക്കുന്നതോ? അവന് അറിയില്ല.

 

പക്ഷേ ഒരു കാര്യം മാത്രം വ്യക്തമായിരുന്നു ഇന്ന് ഇവിടെ വന്നപ്പോൾ

താൻ എല്ലാം ഉപേക്ഷിച്ചു വന്നുവെന്ന് അവൻ കരുതിയിരുന്നു.

 

പക്ഷേ..."ജീവിതം ചിലപ്പോൾ എന്തെങ്കിലും എടുത്തുകളയുമ്പോൾ,

അതിനൊപ്പം എന്തെങ്കിലും പുതിയത് ഹൃദയത്തിൽ തന്നിട്ട് പോവും".

 

 

ആ രാത്രി ഔട്ട് ഹൗസിലെ മുറിയിലേക്ക് കയറിയപ്പോൾ ഫിലിപ്പ് ക്ഷീണിച്ചിരുന്നു.

 

പക്ഷേ ഉറക്കം അവന്റെ കണ്ണുകളിലേക്ക് വന്നില്ല.

 

അവൻ ജനലിനരികിലേക്ക് നടന്നു.

പുറത്ത് വൈകുന്നേരത്തിന്റെ മങ്ങിയ വെളിച്ചം പടരുന്നു. മാവിൻ ഇലകൾ കാറ്റിൽ പതുക്കെ കുലുങ്ങുന്നു. വീട്ടിന്റെ മേൽക്കൂരയിലൂടെ ഒലിച്ചിറങ്ങുന്ന വെളിച്ചം മുറ്റത്തിന്റെ ഒരുഭാഗം പൊൻ നിറത്തിൽ മുക്കിയിരുന്നു.

 

അവൻ പതുക്കെ പുറത്തേക്ക് നോക്കി.

 

അപ്പോഴാണ്..വീട്ടിന്റെ മുകളിലെ ജനലിൽ ഒരാൾ നിൽക്കുന്നത് അവൻ കണ്ടത്.

 

സാറ.

 

അവൾ തന്റെ മുറിയിലെ ജനലിനരികിൽ നിൽക്കുകയായിരുന്നു.

 

വൈകുന്നേരത്തെ മൃദുവായ വെളിച്ചം അവളുടെ മുഖത്ത് പതിഞ്ഞു.

 

വെളുത്തൊരു സിമ്പിൾ ഡ്രസ്സ്.

മുടി തുറന്ന് കിടക്കുന്നു.

ഒരു കൈ ജനൽ ഫ്രെയിമിൽ ചാരിയിട്ട് പുറത്തേക്ക് നോക്കുകയായിരുന്നു.

 

 

ഫിലിപ്പിന്റെ കണ്ണുകൾ അവളിൽ നിശ്ചലമായി.

 

അവൻ നോക്കുന്നത് അവൾ അറിയാതെ കുറച്ചു നിമിഷങ്ങൾ കടന്നു. പിന്നെ..അവളുടെ കണ്ണുകൾ താഴേക്ക് വഴുതി.

 

നേരെ ഫിലിപ്പിന്റെ ജനലിലേക്ക്. രണ്ടുപേരുടെയും കണ്ണുകൾ ഒരേ നിമിഷം തമ്മിൽ ഉടക്കി.

 

ഫിലിപ്പിന്റെ ഉള്ളിൽ എന്തോ ഒന്ന് നിശ്ചലമായി.

സാറയും ഒരുനിമിഷം അവിടെ തന്നെ നിന്നു.

അവൾ നോക്കി. അവനും നോക്കി.

 

ഒരു വാക്കുമില്ല.

 

ഒരു ചലനവും ഇല്ല.

 

പക്ഷേ ആ നിമിഷത്തിൽ

അവർ തമ്മിൽ പറഞ്ഞുപോയത്

ഒരു സംഭാഷണത്തേക്കാൾ കൂടുതൽ ആയിരുന്നു.

ഫിലിപ്പിന്റെ മുഖത്ത് എന്തോ ഒരു അപ്രതീക്ഷിതമായ നാണം കലർന്ന മൃദുത്വം തെളിഞ്ഞു.

 

സാറയുടെ കണ്ണുകളിൽ ഒരു ചെറിയ ആശ്ചര്യവും...അതിലുപരി, വിവരിക്കാനാകാത്ത ഒരു ആകർഷണവും.

 

അവൾ ആദ്യം നോട്ടം മാറ്റിയില്ല.

അതാണ് ഫിലിപ്പിനെ കൂടുതൽ ആശ്ചര്യപ്പെടുത്തിയത്.

 

അവന്റെ മുഖത്തിന്റെ വെളിച്ചം, മൃദുവായ കണ്ണുകൾ, ആ നിഷ്കളങ്കത..അവൾ കണ്ടുനിന്നു.

 

പിന്നെ, അറിയാതെ അവളുടെ ചുണ്ടിന്റെ വക്കിൽ ഒരു ചെറുപുഞ്ചിരി വിരിഞ്ഞു.

അത് കണ്ട നിമിഷം ഫിലിപ്പിന്റെ ഹൃദയം ഒന്ന് മിടിച്ചു.

 

അവൻ എന്ത് ചെയ്യണമെന്നറിയാതെ ചെറുതായി തല താഴ്ത്തി.

വീണ്ടും മുകളിലേക്ക് നോക്കുമ്പോഴേക്കും അവൾ പതുക്കെ തിരിഞ്ഞ് മാറിയിരുന്നു.

 

പക്ഷേ..അവളുടെ ആ ചെറിയ പുഞ്ചിരി ഇനിയും ജനലിനരികിൽ നിൽക്കുന്നതുപോലെ തോന്നി.

 

ഫിലിപ്പ് കുറച്ചുനേരം കൂടി അവിടെ തന്നെ നിന്നു. വൈകുന്നേര കാറ്റ് അകത്തേക്ക് വീശിയെങ്കിലും അവന്റെ ഉള്ളിൽ പടർന്നത് മറ്റൊരുതരം ചൂടായിരുന്നു.

 

 

ആ രാത്രി അവൻ ഉറങ്ങാൻ കിടന്നപ്പോൾ അവന്റെ മനസ്സിൽ വീണ്ടും വീണ്ടും വന്നത് അവളുടെ മുഖമല്ലായിരുന്നു.

 

അവളുടെ ആ കണ്ണുകളായിരുന്നു.

 

അവൻ ഉറക്കത്തിലേക്ക് കീഴടങ്ങി.

 

പിറ്റേന്ന് രാവിലെ.

 

 

 

ഫിലിപ്പ് വളരെ നേരത്തേ എഴുന്നേറ്റു.

 

പുതിയ ഇടത്തിന്റെ അപരിചിതത്വം കൊണ്ടാവാം, അല്ലെങ്കിൽ ഉള്ളിലെ ആ ചെറു അസ്വസ്ഥത കൊണ്ടാവാം,

അവന് വീണ്ടും ഉറങ്ങാനായില്ല.

 

പുറത്ത് ഇനിയും മഞ്ഞിന്റെ നനവ് മാറിയിരുന്നില്ല.

 

മുഖം കഴുകി, മുറി ഒന്ന് വൃത്തിയാക്കി, പുറത്ത് ഇറങ്ങി ചെറുതായി തോട്ടത്തിനരികിൽ നിന്നു.

 

അപ്പോഴാണ് വീട്ടിനകത്ത് നിന്ന് അന്നാമ്മയുടെ ശബ്ദം കേട്ടത്. ഫിലിപ്പേ... മോനേ... ഭക്ഷണം കഴിക്കണ്ടേ? അവൻ പെട്ടെന്ന് തിരിഞ്ഞു. വരാം അമ്മച്ചി..അവൻ പറഞ്ഞത് കേട്ട് അന്നാമ്മ ഒന്ന് നിശ്ചലമായി.

 

അമ്മച്ചി.

 

ആ വാക്ക് അവന്റെ വായിൽ നിന്ന് അറിയാതെ വഴുതി വന്നിരുന്നു. വാതിലിനരികിൽ നിന്ന അന്നാമ്മയുടെ മുഖത്ത് ഒരുനിമിഷം ഒരു സ്നേഹവേദന തെളിഞ്ഞു.

 

പക്ഷേ അവൾ ഒന്നും പറഞ്ഞില്ല. വാ മോനേ...എന്ന് മാത്രം മൃദുവായി പറഞ്ഞു.

 

ഫിലിപ്പ് അകത്തേക്ക് കയറുമ്പോൾ ഡൈനിങ് ടേബിളിനരികിൽ ഇതിനകം രണ്ട് പേർ ഇരുന്നിരുന്നു.

 

ഒരാൾ സാറ. മറ്റെയാൾ..ജിനി. മുടി അല്പം കെട്ടിപ്പിണഞ്ഞിട്ട്. പനി മാറിയതിന്റെ അലസത മുഖത്ത് ഉണ്ടായിരുന്നു.

അവൾ ആദ്യം ഫിലിപ്പിനെ മുഴുവൻ ഒന്ന് നോക്കി. അവളുടെ നോക്കിൽ കുറച്ച് കൗതുകം ഉണ്ടായിരുന്നു.

ആഹാ...അവൾ പതുക്കെ പറഞ്ഞു.

 

'ഇതാണോ ഇന്നലെ അമ്മച്ചി പറഞ്ഞ പുതിയ ആൾ'?

 

ഫിലിപ്പ് ഒന്ന് നാണത്തോടെ നിന്നു. സാറ തല താഴ്ത്തി ചിരിച്ചു. ജിനി...അന്നാമ്മ കണ്ണുകൊണ്ട് ശാസിച്ചു.

 

എന്താ അമ്മേ, ഞാൻ ഒന്നും തെറ്റായി പറഞ്ഞില്ലല്ലോ, ജിനി ചുണ്ടു ചുളിച്ചു.

അവൾ വീണ്ടും ഫിലിപ്പിനെ നോക്കി. ചേട്ടാ, 'നീ റിയൽ ആണോ'?

 

സിനിമയിൽ നിന്നോ ഇറങ്ങി വന്നതാണോ? ഫിലിപ്പ് ഒരുനിമിഷം എന്ത് പറയണമെന്ന് അറിയാതെ നിന്നു.

സാറ പൊട്ടിച്ചിരി അടക്കാൻ ശ്രമിച്ചു. 'ജിനി, മതിയാക്ക്'...സാറ പറഞ്ഞു.

 

 

Chapter navigation

Jump between chapter pages, move to the next update, or return to the story hub.

Up Next

Keep the reading flow going with the next chapter lined up and ready.

ദൂരങ്ങളിലേക്ക് 4🍃

Continue directly into the next chapter of ദൂരങ്ങളിലേക്ക് 🍃[പട്ടം] without going back to the story hub.

Continue to Next Chapter