പുറംപടികളുടെ മുകളിലെ സാറയുടെ ജനൽ ഇപ്പോഴും ഇരുണ്ടിരുന്നു. പക്ഷേ അവൻ നടക്കുമ്പോൾ, ആ ജനലിൽ വെളിച്ചം തെളിഞ്ഞു.
അവൻ നിശ്ചലമായി.
തിരശ്ശീല അല്പം മാറി.
സാറ ജനലിനരികിൽ നിൽക്കുകയായിരുന്നു.
മുകളിൽ നിന്ന് താഴേക്ക് നോക്കുന്ന അവളുടെ കണ്ണുകൾ നേരെ അവനെ കണ്ടെത്തി.
ഫിലിപ്പിന്റെ ചുവടുകൾ നിൽച്ചു. രണ്ടുപേരും ഒരു വാക്കുമില്ലാതെ തമ്മിൽ നോക്കി.
പിന്നെ...അവൾ ചുണ്ടിന്റെ വക്കിൽ വളരെ ചെറിയൊരു പുഞ്ചിരി വിരിച്ചു.
അതേ നിമിഷം ഫിലിപ്പിന്റെയും മുഖത്ത് പുഞ്ചിരി വന്നു.
അവരുടെ ഇടയിൽ ഇപ്പോഴും ഒന്നും തുറന്ന് പറഞ്ഞിട്ടില്ല.
പക്ഷേ ആ പുറംപടികൾ,
ആ ജനൽ,
ആ മഴ,
ആ കൈപ്പിടുത്തം,
ഇപ്പോൾ ഞങ്ങൾക്കു നീയുണ്ട് എന്ന വാക്ക്. ഇതൊക്കെ ചേർന്ന്
പറയാതെ തന്നെ ഒരു പ്രണയത്തിന്റെ ആദ്യ വാചകം എഴുതി കഴിഞ്ഞിരുന്നു.
ആ രാത്രിയിൽ ഇരുവരും തങ്ങളുടെ സ്വന്തം ചിന്തകളോട് കൂടെ ഉറക്കത്തിലേക്ക് വഴുതി വീണു.
ഫിലിപ്പിന് ഉറങ്ങുന്നതിനു മുൻപായി അവസാനമായി ഓർമ്മയായത് സാറയുടെ ജനൽക്കരയിലെ പുഞ്ചിരിയായിരുന്നു.
സാറയ്ക്കോ
മഴയിൽ തെന്നിവീഴാൻ പോയ നിമിഷം അവന്റെ കൈ പിടിച്ച ആ രംഗം.
അത് ഒരു വലിയ സംഭവമൊന്നുമല്ലായിരുന്നു. പക്ഷേ ഹൃദയം ചിലപ്പോൾ ചെറിയ കാര്യങ്ങളെയാണ് കൂടുതൽ നാളോളം പിടിച്ചു നിർത്തുന്നത്.
പിറ്റേന്ന് ഞായറാഴ്ച. വീട്ടിൽ പതിവ് ദിവസങ്ങളിലേതുപോലെ തിരക്കില്ലായിരുന്നു.
സാറയ്ക്കും ജിനിക്കും കോളേജ് അവധി.
രാവിലെത്തെ കാറ്റിൽ ഒരു പ്രത്യേക പുതുമ ഉണ്ടായിരുന്നു.
മഴ കഴിഞ്ഞ മണ്ണിന്റെ മണം ഇപ്പോഴും തോട്ടത്തിന്റെ വക്കുകളിൽ കിടന്നു. മരങ്ങളിലെ ഇലകളിൽ മഞ്ഞുതുള്ളികൾ നിശ്ശബ്ദമായി തങ്ങി നിന്നു.
ജോസഫ് രാവിലെ തന്നെ പറഞ്ഞിരുന്നു. ഇന്ന് എല്ലാവരും കൂടെ താഴത്തെ തോട്ടം വരെ പോവാം. കുരുമുളക് വള്ളികൾ ഒന്ന് നോക്കണം. അന്നാമ്മ അടുക്കള തിരക്കുകൾ ഒതുക്കി പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും, ജിനി നേരത്തെ തന്നെ അലസമായി നടന്ന് വരാന്തയിൽ എത്തിയിരുന്നു.
സാറ കുറച്ചു കഴിഞ്ഞാണ് പുറത്തേക്ക് വന്നത്. അവളെ കണ്ട നിമിഷം, ഫിലിപ്പിന്റെ കണ്ണുകൾ സ്വാഭാവികമായി അവളിൽ തന്നെ നിൽക്കുകയായിരുന്നു.
കറുപ്പ് നിറത്തിലുള്ള ലൂസ് പിൻടക്ക് മിഡി. വളരെ സിമ്പിൾ ആയിരുന്നു.
പക്ഷേ അതിൽ അവൾക്ക് ഒരുതരം ശാന്തമായ ഭംഗിയുണ്ടായിരുന്നു.
മുടി പൂർണ്ണമായി കെട്ടിയില്ല. പിറകിലേക്ക് ഒന്ന് ചേർത്ത് വിട്ടിരുന്നു.
കാറ്റ് വീശുമ്പോൾ കുറച്ചു മുടികൾ കവിളിനരികിലേക്ക് വീണു.
അലങ്കാരമൊന്നുമില്ലാതെ തന്നെ അവൾ ആ രാവിലെയുടെ വെളിച്ചത്തിൽ കൂടുതൽ തെളിഞ്ഞു നിന്നു.
ഫിലിപ്പ് ആ നിമിഷം കണ്ണ് മാറ്റാൻ അല്പം വൈകി.
എന്താ ചേട്ടാ…? ജിനിയുടെ ശബ്ദം അവനെ ഉണർത്തി.
ഫിലിപ്പ് പെട്ടെന്ന് അവളെ നോക്കി.
എന്തേ?
ജിനി ചുണ്ടു ചുളിച്ചു.
തോട്ടം നോക്കാനാണോ വന്നത്, അല്ലെങ്കിൽ മറ്റെന്തെങ്കിലും?
സാറ ഉടൻ അവളെ നോക്കി.
ജിനീ...പക്ഷേ ജിനിയുടെ കണ്ണിൽ ചെറിയ ചിരിയുണ്ടായിരുന്നു.
ഫിലിപ്പിന്റെ മുഖത്ത് ചെറുതായി പേടിയുണ്ടായിരുന്നു. അവൻ മറുപടി പറയാതെ വണ്ടിയിലേക്കു തിരിഞ്ഞു.
അത് കണ്ട സാറയുടെ ചുണ്ടിന്റെ വക്കിൽ ചെറുതായി ചിരി വന്നു.
ഫിലിപ്പ് അന്നേ ദിവസം ധരിച്ചിരുന്നത് ഒരു ഇളം നിറമുള്ള കള്ളിത്തുണിയും ലൂസ് ഫുൾ സ്ലീവ് ഷർട്ട് ആയിരുന്നു.
കൈകൾ മടക്കി വച്ചിരുന്നതുകൊണ്ട്, അവന്റെ രൂപത്തിൽ ഒരു ഗ്രാമീണ ലാളിത്യവും, അതിനുള്ളിൽ ഒളിഞ്ഞ ഒരുതരം സൗന്ദര്യവും ഉണ്ടായിരുന്നു.
ജോസഫ് പോലും അവനെ നോക്കി പറഞ്ഞു, ഇപ്പൊ തന്നെ തോട്ടക്കാരനായി ഫിറ്റ് ആയല്ലോ.
ഫിലിപ്പ് ചെറുതായി ചിരിച്ചു.
അവർ എല്ലാവരും കൂടി താഴത്തെ തോട്ടത്തിലേക്ക് നടന്നു. വീടിന്റെ പിന്നിലൂടെ ഇറങ്ങുന്ന ചെറുവഴി മണ്ണിന്റെ മണമുണർത്തി താഴേക്ക് പോയി.
ഇരുവശവും കാപ്പിച്ചെടികൾ, വാഴകൾ, കുരുമുളക് കയറിയ അറയന്മരങ്ങൾ, ഇടയ്ക്കിടെ നനവാർന്ന കല്ലുകൾ.
പക്ഷികളുടെ ശബ്ദവും, ദൂരെയൊരിടത്ത് വെള്ളം വീഴുന്ന ശബ്ദവും ആ ശാന്തതയിൽ കേൾക്കാമായിരുന്നു.
താഴേക്ക് എത്തിയതും ജോസഫ് ഓരോ വള്ളിയും നോക്കിത്തുടങ്ങി.
'ഫിലിപ്പേ'
ഇവിടെ കണ്ടോ? അവൻ ഫിലിപ്പിനെ അടുത്തേക്ക് വിളിച്ചു.
കുരുമുളക് വള്ളിയിൽ ഇങ്ങനെ ഉണങ്ങിയ ഇലകൾ കിടക്കാൻ പാടില്ല. ഫങ്കൽ പിടിക്കാൻ ചാൻസ് കൂടുതലാണ്.
ഇതൊക്കെ നീക്കി ക്ലിയർ ആക്കണം.
ഫിലിപ്പ് ശ്രദ്ധയോടെ കേട്ടു.
അവൻ ഓരോ വാക്കും മനസ്സിൽ പതിപ്പിക്കാനായിരുന്നു ശ്രമം.
"ഇതാ ഈ ഭാഗം കണ്ടോ?" ജോസഫ് വീണ്ടും പറഞ്ഞു.
"കുരുമുളക് കെട്ടി കയറുന്ന തണ്ടിനോട് ചുറ്റും കാട് പിടിച്ചാൽ വേര് വീർപ്പുമുട്ടും. അതുകൊണ്ട് അടിഭാഗം ക്ലീൻ ആയിരിക്കണം".
ഫിലിപ്പ് കുനിഞ്ഞ് മണ്ണ് കൈകൊണ്ട് ഒന്ന് മാറ്റി നോക്കി.
'ഇത് ഇങ്ങനെ മുഴുവൻ ക്ലിയർ ആക്കണോ?'
"വേണം. പക്ഷേ വള്ളിക്ക് മുറിവാകാതെ! കുരുമുളക് ചെറുപ്പക്കാരിയെ പോലെ ആണ്. ഒന്ന് ശ്രെദ്ധ കുറച്ചാൽ ഉടൻ വാടും" ജോസഫ് ചിരിച്ചു പറഞ്ഞു.
അത് കേട്ട് സാറ ചെറുതായി ചിരിച്ചു.
ഫിലിപ്പും അവളെ ഒന്ന് നോക്കി.
"അപ്പച്ചാ, ഈ ഉപമയൊക്കെ എവിടെ നിന്നാ കിട്ടുന്നത്?” ജിനി ചോദിച്ചു.
'നിന്റെ അമ്മയുടെ അടുത്തുന്ന്'. ജോസഫ് മറുപടി പറഞ്ഞു.
അന്ന അകലത്തിൽ നിന്ന്, കുട്ടികളുടെ മുന്നിൽ വലിയ ഡയലോഗ് വേണ്ട, എന്നു പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു.
ആ ചിരി തോട്ടത്തിന്റെ നനവാർന്ന വായുവിൽ മൃദുവായി കലർന്നു.
കുറച്ചു നേരം കഴിഞ്ഞപ്പോൾ എല്ലാവരും ഓരോ ഭാഗം നോക്കി വേർപിരിഞ്ഞു.
ജിനി അമ്മച്ചിയോടൊപ്പം വശത്തെ വാഴത്തോട്ടം ഭാഗത്തേക്ക് പോയി.
ജോസഫ് അകലെയുള്ള അതിരുകളുടെ ഭാഗത്തു നോക്കാൻ നടന്നു.
സാറയും ഫിലിപ്പും കുരുമുളക് വള്ളികൾ നിറഞ്ഞ നടുവിലത്തെ ഭാഗത്ത് മാത്രം അവശേഷിച്ചു.
ഒരു നിമിഷം ഇരുവരും ഒന്നും പറഞ്ഞില്ല.
പക്ഷേ ആ നിശ്ശബ്ദതയ്ക്ക് ഇപ്പോൾ മുൻപത്തേതുപോലെ അകലം ഉണ്ടായിരുന്നില്ല.
സാറ ഒരു ഉണങ്ങിയ ഇല വള്ളിയിൽ നിന്ന് നീക്കി കൈയിൽ പിടിച്ചു.
ഫിലിപ്പ് താഴേക്ക് കുനിഞ്ഞ് വേരിനരികിലെ പുല്ല് പറിച്ചുമാറ്റുകയായിരുന്നു.
"നീ വളരെ സീരിയസായി ജോലി പഠിക്കുന്നല്ലോ മാഷേ"? സാറ പറഞ്ഞു.
ഫിലിപ്പ് തല ഉയർത്തി ചിരിച്ചു.
"ആദ്യ ദിവസം തന്നെ വഴക്ക് കേൾക്കരുതലോ...."
"നീ വഴക്ക് കേൾക്കുന്ന ടൈപ്പ് ആണെന്ന് തോന്നുന്നില്ല".
'അതൊക്കെ എങ്ങനെയാ മനസ്സിലാക്കുന്നേ?' സാറ അവനെ നോക്കി.
'നിന്റെ മുഖത്ത് കാണാം.'
"എന്ത്"?
നീ ചെയ്യുന്ന കാര്യം സത്യസന്ധമായി ചെയ്യാൻ നോക്കുന്ന ആളാണെന്ന്.
ആ വാക്ക് കേട്ടപ്പോൾ ഫിലിപ്പ് കുറച്ചു നിമിഷം മിണ്ടാതെ നിന്നു.
അവളുടെ ശബ്ദത്തിൽ തമാശയില്ലായിരുന്നു. സത്യസന്ധത മാത്രം.
അവൻ കൈയിൽ ഉണ്ടായിരുന്ന ഉണങ്ങിയ കൊമ്പ് താഴെ വെച്ച് പതുക്കെ പറഞ്ഞു.
"എന്നെ കുറിച്ച് ആരും ഇങ്ങനെ പറഞ്ഞിട്ടില്ല"
സാറ അവനെ നോക്കി നിൽക്കുകയായിരുന്നു.
രാവിലെത്തെ മൃദുവായ വെളിച്ചം അവന്റെ മുഖത്ത് വീണിരുന്നു. അവന്റെ കണ്ണുകളിൽ എന്തോ ആഴമുള്ള ശാന്തതയുണ്ടായിരുന്നു. ആ ശാന്തതയ്ക്കുള്ളിൽ വർഷങ്ങളായുള്ള ഏകാന്തതയും ഒളിഞ്ഞിരിക്കുന്നു എന്ന് അവൾക്ക് തോന്നി.
"അങ്ങനെയാണേൽ കേട്ടോ" അവൾ മൃദുവായി പറഞ്ഞു.
"നീ നല്ലവനാണ്".
ആ വാക്ക് നേരെ ഹൃദയത്തിൽ പതിച്ചപോലെ ഫിലിപ്പിന് തോന്നി.
അവൻ എന്ത് മറുപടി പറയണമെന്നറിയാതെ അവളെ മാത്രം നോക്കി നിന്നു.
കാറ്റ് അല്പം ശക്തമായി വീശി. സാറയുടെ മുടിയുടെ കുറച്ചു ഇയകൾ കവിളിലേക്കു വീണു. അവൾ അത് മാറ്റാൻ ശ്രമിക്കുമ്പോൾ, അവളുടെ കൈയിൽ പിടിച്ചിരുന്ന ഉണങ്ങിയ ഇലകൾ താഴേക്ക് വീണു.
ഫിലിപ്പ് കുനിഞ്ഞ് അവ എടുത്തുകൊടുക്കാൻ കൈ നീട്ടി.
അതേ നിമിഷം സാറയും താഴേക്ക് കുനിഞ്ഞു. രണ്ടുപേരുടെയും കൈകൾ തമ്മിൽ തട്ടി.
പക്ഷേ അവർ ഉടനെ പിന്നോട്ട് വലിച്ചില്ല. അവളുടെ വിരലുകൾ അവന്റെ വിരലുകളെ അല്പം തൊട്ടു നിന്നു.
വളരെ ചെറിയൊരു നിമിഷം. പക്ഷേ അതിന്റെ നീളം രണ്ടുപേരുടെയും ഹൃദയത്തിൽ ഒരുപോലെയായിരുന്നില്ല. സാറ ആദ്യം നോട്ടമുയർത്തി. ഫിലിപ്പ് നേരെ അവളുടെ കണ്ണുകളിലേക്ക് നോക്കി.
ഒരു വാക്കുമില്ല.
പക്ഷേ ആ നിമിഷം ഇരുവരുടെയും ഇടയിൽ പതുക്കെ വളരുന്ന എന്തോ
ഇനി വെറും കൗതുകമല്ലെന്ന് രണ്ടുപേരും ആദ്യമായി വ്യക്തമായി മനസ്സിലാക്കി...
കുരുമുളക് വള്ളികളുടെ നടുവിൽ നിന്നിരുന്ന ആ നിമിഷത്തിൽ,
അവരുടെ കൈകൾ ഒരുമിച്ച് തട്ടിയ ശേഷം ഇരുവരും കുറച്ചു സെക്കന്റ് ഒന്നും പറഞ്ഞില്ല.
സാറയുടെ വിരലുകൾ അല്പം പിന്‍വാങ്ങിയെങ്കിലും, ആ ചെറിയ സ്പർശം ഫിലിപ്പിന്റെ ഉള്ളിൽ ഒന്ന് നീണ്ടുനിന്നു.
അപ്പോഴാണ് മുകളിലെ ഇലകളിൽ നിന്ന് ആദ്യം ചെറുതായി തുള്ളികൾ വീഴാൻ തുടങ്ങിയത്.
സാറ തല ഉയർത്തി നോക്കി.
"വീണ്ടും മഴ.."
ഫിലിപ്പും മുകളിലേക്ക് നോക്കി.
കുറച്ചു നിമിഷത്തിനുള്ളിൽ തുള്ളികൾ കട്ടിയായി.
"ഇങ്ങോട്ട് വാ.." അവൾ പെട്ടെന്ന് പറഞ്ഞു.
'അവിടെ ഷെഡ് ഉണ്ട്'.
തോട്ടത്തിന്റെ സൈഡിൽ
പഴയ കോൺക്രീറ്റ് കൊണ്ട് ഉണ്ടാക്കിയ ഒരു ചെറിയ ഷെഡ് ഉണ്ടായിരുന്നു. ഉപകരണങ്ങൾ വയ്ക്കാൻ ഉള്ളത്.
തകരത്തിന്റെ മേൽക്കൂര,
പുറത്ത് പായൽ പിടിച്ച മതിൽ, അകത്ത് പഴയ കസേരയും കയറുകളും മണ്ണിന്റെ മണവും.
മഴ കനക്കാൻ തുടങ്ങുന്നതിന് മുൻപ് തന്നെ രണ്ടുപേരും ഓടിയെത്തി അകത്തേക്ക് കയറി.
സാറ ആദ്യം അകത്ത് കയറി. ഫിലിപ്പ് പിന്നിൽ.
മഴ ഒരു നിമിഷം കൊണ്ട് ശക്തിയായി.
തകരം മേൽക്കൂരയിൽ മഴത്തുള്ളികൾ പതിക്കുന്ന ശബ്ദം
ഷെഡ്ഢിന്റെ ഉള്ളിൽ നിറഞ്ഞു.
പുറത്തെ തോട്ടം മങ്ങിയ വെള്ളപ്പടലത്തിനകത്ത് ഒളിഞ്ഞുപോയി.
അകത്ത്, ഒരു വിചിത്രമായ നിശ്ശബ്ദത പിറന്നു.
അവരുടെ ശ്വാസം മാത്രം വ്യക്തമായി കേൾക്കാവുന്നത്ര അടുത്തൊരു നിശ്ശബ്ദത.
സാറ മതിലിനരികിൽ നിന്നു. മഴയിൽ അല്പം നനഞ്ഞ അവളുടെ ബ്ലാക്ക് ലൂസ് പിൻടക്ക് മിഡി ശരീരത്തോട് മൃദുവായി ചേർന്നിരുന്നു.
അത് അവളുടെ ഭംഗിയെ വെളിപ്പെടുത്തി. പക്ഷേ കണ്ണ് മാറ്റാൻ പറ്റാത്ത വിധം സ്ത്രീ സൗന്ദര്യത്തോടെ.
അവളുടെ മുടിയുടെ അറ്റങ്ങളിൽ പിടിച്ചിരുന്ന തുള്ളികൾ കവിളിന്റെ വക്കിലൂടെ പതുക്കെ കഴുത്തിലേക്കിറങ്ങി.
ഫിലിപ്പ് അത് കണ്ടു.
അവൻ ഉടനെ മുഖം മാറ്റി.
സാറ അത് ശ്രദ്ധിച്ചു.
അവളുടെ ചുണ്ടിന്റെ വക്കിൽ
ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.
'എന്തേ?' അവൾ ചോദിച്ചു.
'ഒന്നുമില്ല..' ഫിലിപ്പ് ഉടൻ മറുപടി പറഞ്ഞു.
"ഇപ്പോഴും അതേ ഡയലോഗ് ആണോ?" അവളുടെ ശബ്ദത്തിൽ ചെറിയ കുസൃതി ഒളിപ്പിച്ചിരുന്നു.
പക്ഷേ ആ കളിക്കുള്ളിൽ തന്നെ അവനോട് അടുത്ത് നിൽക്കാനുള്ള ഒരു ധൈര്യവും ഉണ്ടായിരുന്നു.
പുറത്ത് മഴ കൂടുതൽ ശക്തിയായി.
'നീ..' അവൻ തുടങ്ങി, പക്ഷേ വാക്ക് പൂർത്തിയാക്കിയില്ല.
'ഞാൻ?'. 'പറയ്'
സാറ ഒന്ന് അടുത്തേക്ക് നീങ്ങി.
ഇപ്പോൾ അവരുടെ ഇടയിലെ ദൂരം
കുറഞ്ഞു.
"ഒന്നുമില്ല..."അവൻ വീണ്ടും പറഞ്ഞു. സാറ തല അല്പം ചായിച്ചു അവനെ നോക്കി.
"നീ ഒന്നും പറയാതെ ഒരുപാട് കാര്യങ്ങൾ പറയുന്ന ആളാണെന്ന് അറിയാമോ?"
ഫിലിപ്പ് അവളെ നോക്കി.
അതെങ്ങനെയാ?
“നിന്റെ കണ്ണുകൾ കൊണ്ട്.”
ആ മറുപടി കേട്ട നിമിഷം അവൻ ചെറുതായി താഴേക്ക് നോക്കി.
'അത്രക്ക് വായിക്കാൻ പറ്റുമോ?'
'കുറച്ചു...' സാറ മൃദുവായി പറഞ്ഞു.
"അങ്ങനെയാണേൽ ഇപ്പോ എന്താണ് വായിച്ചത്?" ഫിലിപ്പ് ചോദിച്ചു.
സാറ കുറച്ചു നേരം അവനെ മാത്രം നോക്കി നിന്നു. അവളുടെ വിടർന്ന കണ്ണുകളിൽ ഇപ്പോൾ വെറും തമാശയല്ലായിരുന്നു..
'നീ എന്നെ അവോയ്ഡ് ചെയ്യാൻ നോക്കുന്നു.'
ഫിലിപ്പ് ഉടൻ തല ഉയർത്തി.
“ഞാനോ?”
'അതെ'
"ഞാൻ അവോയ്ഡ് ചെയ്യുന്നില്ല".
അപ്പോൾ...അവൾ അല്പം കൂടി അടുത്തേക്ക് നീങ്ങി.
"എന്തിനാ ഓരോ തവണയും കണ്ണ് മാറ്റുന്നത്?"
ആ ചോദ്യം നേരെ അവന്റെ നെഞ്ചിൽ തട്ടി. അവൻ മിണ്ടാതെ നിന്നു.
കാരണം സത്യം പറയാൻ അവനാൽ കഴിഞ്ഞില്ല. അവളെ ഇങ്ങനെ നോക്കി നിൽക്കുമ്പോൾ തന്നെ മറന്നുപോകുമോ എന്ന ഭയമായിരുന്നു.
Up Next
Keep the reading flow going with the next chapter lined up and ready.