← Back to Story

ദൂരങ്ങളിലേക്ക് 🍃[പട്ടം]

ദൂരങ്ങളിലേക്ക് 6🍃

Page 3 of 3 · 133 views · 6 chapters

0.0★ rating 0 comments 0% read
Reading mode optimized for mobile

അന്നാമ്മ ചിരിച്ചുകൊണ്ട് ഫിലിപ്പിന്റെ മുന്നിൽ കപ്പ് വെച്ചു.

“കുടിക്ക് മോനേ.”

 

ആ “മോനേ” എന്നൊരു വാക്ക് മാത്രം

ഇപ്പോൾ ഫിലിപ്പിന്റെ ഉള്ളിൽ

വേദനയല്ല, ഒരു ശാന്തമായ എന്തോ ഒന്നായി മാറിയിരുക്കുന്നു.

 

അവൻ കപ്പ് കൈയിൽ എടുത്തു.

ചായയുടെ നീരാവി മുഖത്തേക്ക് വന്നു. വരാന്തയിൽ ഇരിക്കുന്ന ഈ ചെറിയ നിമിഷം പോലും

ജീവിതത്തിൽ ഒരിക്കൽ കിട്ടേണ്ടതായിരുന്നു എന്ന പോലെ തോന്നി.

 

അവൻ ചായ കുടിക്കുന്നതിനിടെ

അറിയാതെ കണ്ണുകൾ സാറയിലേക്കു പോയി. അവൾ അന്നാമ്മയോട് എന്തോ പറയുകയായിരുന്നു.

പക്ഷേ ഒരു നിമിഷം കഴിഞ്ഞ്

അവളും തിരിഞ്ഞ് അവനെ നോക്കി.

അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി.

ഈ തവണ അവരുടെ ഇടയിൽ

വെറും പ്രണയം മാത്രമല്ലായിരുന്നു.

അതിൽ പുതുതായി വളരുന്ന വിശ്വാസം, എല്ലാം കലർന്നിരുന്നു.

 

ഫിലിപ്പ് ആ നിമിഷം തന്റെ ഉള്ളിൽ ആദ്യമായി, വ്യക്തമായി മനസ്സിലാക്കി.

 

'ചില വീടുകൾ അവരെ കണ്ടെത്തുന്നതല്ല...അവരെയാണവ കണ്ടെത്തുന്നത്..'

 

ആ രാത്രി വീട്ടിലെ ശബ്ദങ്ങൾ പതുക്കെ മങ്ങിപ്പോയ ശേഷം

ഫിലിപ്പ് ഔട്ട് ഹൗസിലേക്കു നടന്നു.

വാതിൽ അടച്ച ശേഷം അവൻ കുറച്ച് നേരം കട്ടിലിന്റെ അരികിൽ ഇരുന്നു.

 

ഇന്നത്തെ ദിവസം മുഴുവൻ

അവന്റെ ഉള്ളിൽ വീണ്ടും വീണ്ടും തിരിച്ചു വന്നുകൊണ്ടിരുന്നു.

അന്നാമ്മയുടെ വാക്കുകൾ.

ജിനിയുടെ തമാശകൾ. സാറയുടെ നിശ്ശബ്ദമായ ആശ്വാസം.

ആ വീട്ടിലെ ചായയുടെ മണം.

“മോനേ” എന്ന് വിളിച്ച ആ ശബ്ദം.

ഒരുപാട് വർഷങ്ങൾക്ക് ശേഷം

അവന്റെ ഉള്ളിൽ പറയാനാകാത്തൊരു നനവ് നിറഞ്ഞിരുന്നു. അവൻ പതുക്കെ ഫോൺ എടുത്തു. കോൺടാക്ട് ലിസ്റ്റ് തുറന്നു.

 

“ഫാദർ”

 

ആ പേര് കണ്ട നിമിഷം

അവന്റെ ചുണ്ടിന്റെ വക്കിൽ അറിയാതെ ഒരു ചെറിയ പുഞ്ചിരി വന്നു.

അവൻ കാൾ ചെയ്തു.

രണ്ടാമത്തെ റിങ്ങിൽ തന്നെ കാൾ എടുത്തു.

 

“ഹലോ… ഫിലിപ്പേ?”

 

ആ ശബ്ദം കേട്ട നിമിഷം

അവന്റെ നെഞ്ചിനുള്ളിൽ എന്തോ ഒന്ന് വേദനയായി പതിച്ചു.

“ഫാദറെ..”

“മോനേ...എങ്ങനെയുണ്ട്?”

 

ഫിലിപ്പ് കുറച്ചു നിമിഷം ഒന്നും പറഞ്ഞില്ല.

“നന്നായിരിക്കുന്നു,”

അവൻ പതുക്കെ പറഞ്ഞു.

 

ഫാദർ ചെറുതായി ചിരിച്ചു.

“അത് നിന്റെ ശബ്ദത്തിൽ കേൾക്കാം.”

 

ഫിലിപ്പിന്റെ കണ്ണുകൾ അറിയാതെ നനഞ്ഞു.

“എന്താ ഫാദറെ..”

അവൻ ചെറുതായി ചിരിച്ചു.

 

“ഞാൻ പറയുന്നതിന് മുമ്പേ എല്ലാം മനസ്സിലാക്കും.”

“നിന്നെ ചെറുപ്പം മുതൽ കണ്ട ആളല്ലേ ഞാൻ,”

ഫാദർ പറഞ്ഞു.

“നിന്റെ മൗനം പോലും പലതും പറയും.”

 

ആ വാക്ക് കേട്ടപ്പോൾ

ഫിലിപ്പ് കുറച്ചു നിമിഷം തല താഴ്ത്തി ഇരുന്നു.

 

“ഇവിടെ...”

അവൻ വളരെ പതുക്കെ തുടങ്ങി.

“ഇവിടെ എന്തോ ഒരു രസമാണ്.”

 

ഫാദർ മിണ്ടാതെ കേട്ടു.

“ഈ വീട്ടിലെ...ഒരാളായി ഇരിക്കുന്നതുപോലെ തോന്നുന്നു.”

 

ഫോണിന്റെ അറ്റത്ത് കുറച്ചു നിമിഷം നിശ്ശബ്ദത.

പിന്നെ ഫാദർ ചോദിച്ചു:

“അതുകൊണ്ട് പേടിയുണ്ടോ?”

 

അവൻ ചെറുതായി ചിരിച്ചു.

“ഉണ്ട്"

 

“എന്തിന്?”

 

“ഇതൊക്കെ സത്യമാണോ എന്ന് തോന്നുന്നില്ല.”

 

ഫാദർ കുറച്ചു നിമിഷം മിണ്ടാതിരുന്നു.

പിന്നെ പറഞ്ഞു,

“ഫിലിപ്പേ...ചില അനുഗ്രഹങ്ങൾ

വലിയ അത്ഭുതത്തോടെ വരില്ല.”

അവൻ കണ്ണുകൾ അടച്ചു കേട്ടു, ചിലത് മനുഷ്യരുടെ രൂപത്തിൽ വളരെ പതുക്കെ ജീവിതത്തിലേക്ക് കയറിവരും.”

ആ വാക്കുകൾ കേട്ടപ്പോൾ

ഫിലിപ്പിന്റെ ഉള്ളിൽ എന്തോ ഒന്ന് നിറഞ്ഞു.

 

“ഫാദറെ..”

അവൻ ശബ്ദം അല്പം താഴ്ത്തി വിളിച്ചു.

“എനിക്ക് ഇവിടം വിട്ട് പോവാൻ മനസ്സില്ലാതാകുന്നുണ്ട്.”

 

ഫാദർ ആ വാക്ക് കേട്ട് ചെറുതായി ചിരിച്ചു.

 

“അപ്പോൾ നിന്റെ മനസ്സ് ആദ്യമായി ഒരു സ്ഥലത്ത് നിൽക്കാൻ പഠിക്കുകയാണ്.”

 

ഫിലിപ്പ് കുറച്ചു നിമിഷം മിണ്ടാതിരുന്നു.

പിന്നെ വളരെ പതുക്കെ ചോദിച്ചു,

“എനിക്ക്, ഇങ്ങനെ ഒന്ന് കിട്ടാൻ അർഹതയുണ്ടോ ഫാദറെ?”

 

ആ ചോദ്യം കേട്ട നിമിഷം

ഫോണിന്റെ അറ്റത്ത് ചെറുതായി ഒരു നിശ്ശബ്ദത വീണു.

പിന്നെ ഫാദറുടെ ശബ്ദം വന്നു.

വളരെ സൗമ്യമായി,

വളരെ ഉറപ്പോടെ,

 

“നിനക്ക് അർഹതയില്ലാത്ത സ്നേഹം ലോകത്തിൽ ഇല്ല, മോനേ.”

 

ആ വാക്ക് കേട്ട നിമിഷം

ഫിലിപ്പിന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി താഴേക്ക് വീണു. അവൻ അത് തുടച്ചുമാറ്റിയില്ല.

 

“നന്നായി ഇരിക്ക്,”

ഫാദർ പറഞ്ഞു.

“അവിടെയുള്ള നല്ല ആളുകളെ മനസ്സിലാക്കൂ. നിന്നെ മനസ്സിലാക്കുന്നവരെ നഷ്ടപ്പെടുത്തരുത്.”

 

ഫിലിപ്പ് മൗനമായി.

പിന്നെ പറഞ്ഞു.

“ശരി ഫാദർ”

 

“പ്രാർത്ഥനയിൽ നീ ഉണ്ടാകും.”

 

കാൾ അവസാനിച്ച ശേഷം

ഫിലിപ്പ് കുറച്ച് നേരം ഫോൺ കൈയിൽ പിടിച്ചുതന്നെ ഇരുന്നു.

അവന്റെ ഉള്ളിൽ വർഷങ്ങളായി മുറുകിക്കിടന്നിരുന്ന എന്തോ ഒന്ന്

ആ രാത്രി അല്പം അഴിഞ്ഞു.

അവൻ പതുക്കെ എഴുന്നേറ്റ് ജനലരികിലേക്ക് നടന്നു. മുകളിലെ നിലയിൽ സാറയുടെ മുറിയിൽ വെളിച്ചമുണ്ടായിരുന്നു.

അവന്റെ കണ്ണുകൾ സ്വാഭാവികമായി അവിടേക്ക് പോയി. ഒരു നിമിഷം കഴിഞ്ഞ് ആ ജനലിന്റെ തിരശ്ശീല അല്പം നീങ്ങി.

 

 

 

സാറ.

 

അവൾ ജനലരികിൽ നിന്നു താഴേക്ക് നോക്കി. ഫിലിപ്പ് അവിടെ നിൽക്കുന്നത് കണ്ടതും

അവളുടെ ചുണ്ടിന്റെ വക്കിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

ഫിലിപ്പിന്റെ ഹൃദയം വീണ്ടും പതുക്കെ മിടിച്ചു

.

അവൻ ചെറുതായി കൈ ഉയർത്തി.

സാറയും അതുപോലെ തന്നെ

വളരെ ചെറിയൊരു വേവ് കൊടുത്തു.

 

പിന്നെ അവൾ അല്പം മുന്നോട്ടേന്തി

താഴേക്ക് നോക്കി ചോദിച്ചു,

 

“ഉറങ്ങിയില്ലേ?”

 

“ഇല്ല,”

 

ഫിലിപ്പ് താഴെ നിന്ന് പതുക്കെ പറഞ്ഞു.

 

“എനിക്കും ഉറക്കം വന്നില്ല.”

കാറ്റ് പതിയെ ഇടയിലൂടെ കടന്നു.

 

രണ്ടുപേരും കുറച്ചു നിമിഷം

ആ ദൂരത്തിൽ നിന്ന് തന്നെ

ഒരാളുടെ സാന്നിധ്യം മറ്റെയാൾ അനുഭവിച്ചു.

 

പിന്നെ സാറ ഒന്ന് ചുറ്റും നോക്കി.

ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം

വളരെ പതുക്കെ ചോദിച്ചു:

“ഫിലിപ്പ്…”

“എന്തേ?”

അവൾ ചെറുതായി ചിരിച്ചു.

“നിന്റെ നമ്പർ തരുമോ?”

 

ആ ചോദ്യം കേട്ട നിമിഷം ഫിലിപ്പിന്റെ മുഖത്ത് അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു.

 

“അത് വേണോ?”

 

“വേണം,”

സാറ പറഞ്ഞു.

 

 

“ശരി, നോട്ട് ചെയ്തോ.”

 

സാറ പെട്ടെന്ന് അകത്തേക്ക് പോയി.

രണ്ടു നിമിഷം കഴിഞ്ഞ്

അവളുടെ മൊബൈൽ എടുത്ത് വീണ്ടും ജനലരികിൽ വന്നു.

“പറയ്. ”

 

ഫിലിപ്പ് തന്റെ നമ്പറുകൾ വിരലുകൾ കൊണ്ട് ആഗ്യം പോലെ കാണിച്ചു.

 

സാറ അത് ഡയൽ ചെയ്തുകൊണ്ടിരുന്നു.

അവസാന ഡിജിറ്റ് കാണിച്ചു കഴിഞ്ഞപ്പോൾ അവൾ വീണ്ടും ഒരിക്കൽ വായിച്ച് ഉറപ്പാക്കി.

 

“ശരി.”

അവൾ തല ഉയർത്തി അവനെ നോക്കി.

 

“ഞാൻ ഏത് പേരിലാ സേവ് ചെയ്യേണ്ടത്.”

 

“നല്ല ഏതേലും പേരിൽ ചെയ്തോ?”

ഫിലിപ്പ് ചെറുതായി ചിരിച്ചു.

 

സാറയുടെ ചുണ്ടിന്റെ വക്കിൽ

അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു.

 

“നീ മെസ്സേജ് വന്നാൽ മനസ്സിലാക്കിക്കോ ഞാനാണെന്ന്.”

 

ഫിലിപ്പിന്റെ മുഖത്ത് വീണ്ടും ചിരി വിരിഞ്ഞു.

“ശരി...മാഡം”

 

സാറ കുറച്ചു നിമിഷം അവനെ നോക്കി നിന്നു.

“ഗുഡ് നൈറ്റ്‌"

 

“ഗുഡ് നൈറ്റ്‌”

 

അവൾ കർട്ടൻ അല്പം വലിച്ചു.

പൂർണ്ണമായി അടച്ചില്ല. പഴയതുപോലെ പകുതി മാത്രം.

അതിൽ പോലും ഒരു ചെറിയ കുസൃതി ഉണ്ടായിരുന്നു.

 

ഫിലിപ്പ് അവിടെ കുറച്ചു നിമിഷം കൂടി നിന്നു. അവന്റെ കൈയിൽ

ആ ചെറിയ വെള്ളി കുരിശ്.

മനസ്സിൽ ഫാദറുടെ വാക്കുകൾ.

 

ഹൃദയത്തിൽ സാറയുടെ പുഞ്ചിരി.

ആ രാത്രി ഉറക്കം അവന്റെ കണ്ണിലേക്കു വന്നപ്പോൾ

അത് വെറും ക്ഷീണത്തിന്റെ ഉറക്കമല്ലായിരുന്നു.

അത് ആദ്യമായി ജീവിതം പതുക്കെ ശരിയായ ദിശയിലേക്ക് നീങ്ങുന്നുവെന്ന

ഒരു മൃദുവായ വിശ്വാസത്തിന്റെ ഉറക്കമായിരുന്നു.

 

 

 

 

 

 

 

 

 

 

തുടരും..........

Chapter navigation

Jump between chapter pages, move to the next update, or return to the story hub.