← Back to Story

മൂടൽമഞ്ഞ്

മൂടൽമഞ്ഞ് 2

Page 2 of 11 · 1249 views · 2 chapters

2.5★ rating 0 comments 0% read
105%

" പഠനം കഴിഞ്ഞതിൽ പിന്നെ വലിയ വലിയ കമ്പനികൾ ഓഡിറ്റിങ് ഒക്കെ വരുമ്പോൾ അവരുടെ അക്കൗണ്ടിങ് team ലേക്ക് വിളിക്കും. പിന്നെ കുറേ ദിവസങ്ങൾ അതിന്റെ പിറകെ ആയിരിക്കും. അത് കഴിയുമ്പോ മറ്റൊന്ന്.. അങ്ങനെ നന്നായി ജീവിക്കാനുള്ള വരുമാനം അവന് കിട്ടുന്നുണ്ട്. അപ്പോഴാണ് ഞാൻ ഇങ്ങോട്ട് പറഞ്ഞു വിട്ടത്. " അയാൾ പറഞ്ഞു നിർത്തി.

" ഭയങ്കര ദേഷ്യക്കാരൻ ആണല്ലേ, എടുത്തടിച്ചത് പോലെ പെരുമാറുന്ന പ്രകൃതം. ആളിന്റെ വലിപ്പമോ സ്ഥാനമോ നോക്കാതെ hurt ചെയ്യുന്ന ക്യാരക്ടർ" അവൾ നീരസത്തോടെ പറഞ്ഞു. അത് കേട്ട് അയാൾ ചിരിച്ചു.

" സത്യത്തിൽ അവനല്ല മോളാണ് ദേഷ്യക്കാരി. അവനോട് പത്തു മിനിറ്റ് സംസാരിച്ച ഒരു പെണ്ണും ഇതുവരെ അവന്റെ പിന്നിൽ നിന്ന് മാറിയിട്ടില്ല. എന്റെ മോൾ അമ്മു അടക്കം". അയാൾ ചിരിച്ചു, പിന്നെ തുടർന്നു. "പക്ഷെ അവന്റെ ഉമ്മയെ ഓർത്തിട്ടാവണം, അല്ലെങ്കിൽ തന്നെ സംരക്ഷിക്കാൻ ആരുമില്ല എന്ന ആജീവനാന്ത തിരിച്ചറിവും ബോധ്യവും കൊണ്ടാവാം, ഇന്നുവരെ അവനൊരു സ്ത്രീയുമായി മോശമായി അടുത്തതോ അല്ലെങ്കിൽ ഇതുപോലെ കൈ നീട്ടി അടിച്ചതോ എന്റെ അറിവിൽ ഇല്ല. He is a man with unique personality. തനിച്ചായിപോയവന്റെ ഏകാന്തത ഉണ്ടെന്നതല്ലാതെ, അവനൊരു real ഹീറോ ആണ്. മോൾ അവനോട് സമീപിച്ച രീതിയിൽ വന്ന കുഴപ്പങ്ങളാണ്. അമ്മു പറഞ്ഞാൽ അപ്പൊ തന്നെ ഞാൻ അവനെ പിടിച്ച് അവളുടെ കൈയിലേക്ക് കൊടുക്കും, അത്രക്ക് ഇഷ്ടമാണ് അവനെ എനിക്കും എല്ലാവർക്കും." അയാൾ സ്നേഹത്തോടെ അവളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.

അവൾക്ക് അവനോട് അസൂയ തോന്നി, കുറച്ച് ദേഷ്യവും. പെണ്ണിനെ ഒറ്റ നോട്ടം കൊണ്ട് തന്റെ വരുതിയിൽ നിർത്താനുള്ള തന്റേടം അവനുണ്ട് എന്ന തോന്നൽ, ഏത് പെണ്ണിനെ വേണമെങ്കിലും തന്റെതാക്കി മാറ്റനുള്ള വ്യക്തിത്വം അവനിൽ ഉണ്ട് എന്ന ബോധം അവളെ ദേഷ്യപ്പെടുത്തി. വെറുതെയല്ല താൻ കോടി സ്ത്രീകളിൽ ഒരുത്തി മാത്രമായി അവന് തോന്നിയത്. 

" അങ്കിൾ എങ്ങിനെയാണ് അവനെ അറിയുന്നത്. എന്ന് മുതലുള്ള അടുപ്പമാണ്? " അവൾ വീണ്ടും വാഹിദിലേക്ക് തന്നെ തിരിച്ചെത്തി. 

" അവന്റെ വാപ്പയെ എനിക്ക് അറിയാമായിരുന്നു. ലോറി ഡ്രൈവർ ആയിരുന്നു. ഇടക്ക് നമ്മുടെ ചരക്ക് കോയമ്പത്തൂർ ഭാഗത്തേക്ക്‌ കൊണ്ട് പോകാനൊക്കെ അങ്ങേരെ വിളിക്കാറുണ്ടായിരുന്നു. പക്ഷെ എനിക്ക് അവൻ സുഹൃത്താവുന്നത് കള്ള് ശാപ്പിലൂടെയാണ്. എല്ലാ സൺ‌ഡേയും ഞാൻ വീട്ടിലേക്ക് പോകുന്ന വഴിയിലെ നാടൻ കള്ള് ഷാപ്പിൽ കേറി കള്ള് വാങ്ങും. ആ ഷാപ്പിൽ എന്നും വൈകിട്ട് ഭക്ഷണം കഴിക്കാൻ അവൻ വരും. പക്ഷെ അതൊന്നുമല്ല എനിക്ക് അവനോടുള്ള ബന്ധം. " അയാൾ എന്തോ ആലോചിച്ചു മൗനമായി. ഒരു നനഞ്ഞ പുഞ്ചിരിയോടെ അയാൾ പോകാൻ എഴുന്നേറ്റു.

" അങ്കിൾ, വൈകിട്ട് ആ ഷാപ്പിലേക്ക് എന്നെ കൂടി ഒന്ന് കൊണ്ട് പോകാമോ.? ഒരുപക്ഷെ അവിടുത്തെ ഫുഡ്‌ അടിച്ചാൽ ഞാനും നന്നായെങ്കിലോ? അവൾ ചിരിച്ചു. അയാൾ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.

" നടക്കില്ല മകളെ.. നിന്നെ നന്നാക്കാനുള്ള എഞ്ചിനീയറെയാണ് രായ്ക്ക് രാമാനം ഓടിച്ചു വിട്ടത്. മോൾക്ക് അതിലും നല്ലൊരു ചികിത്സ വേറെ ഇല്ലെന്ന് അറിയാവുന്നത് കൊണ്ടാണ് അവനെ ഇങ്ങോട്ട് വിട്ടത്. ഒക്കെ തുലച്ചില്ലേ. നാളെ ഞാൻ വടിയായിപോയാലും മോൾക്ക് മോളുടെ സാമ്രാജ്യം നിലനിർത്താൻ അവൻ ഒരാൾ മതി എന്ന് എനിക്ക് അറിയാമായിരുന്നു. " അയാൾ പറഞ്ഞു നിർത്തി. അവൾ വാ പൊളിച്ചു നിന്നു. 

"അപ്പൊ ചുമ്മാ ഒരു ഡ്രൈവറെ കൊണ്ട് തന്നത് ആയിരുന്നില്ല കിളവൻ, എന്റെ സ്വഭാവത്തിന് പറ്റിയ ഒരു പണി തന്നത് ആയിരുന്നു ല്ലേ." 

അവൾ ഇടുപ്പിൽ കൈകൾ ഊന്നി അയാളെ ചരിഞ്ഞു നോക്കി. അയാൾ വെളുക്കെ ചിരിച്ചു കൊണ്ട് തലകുലുക്കി. അയാൾ മടങ്ങിപ്പോയി. ശാരിക laptop തുറന്നു 2 ദിവസമായി വന്നു കിടന്നിരുന്ന മെയിലുകൾ കണ്ണോടിച്ചു കൊണ്ട് കുത്തിയിരുന്നു. കൃത്യം നാലുമണിയായപ്പോൾ രാജനെ വിളിച്ചു തന്നെ ഷാപ്പിലോട്ട് കൊണ്ട് പോകാൻ പറയുകയും ചെയ്തു.

ഭാഗം 8:

നല്ല വൃത്തിയുള്ള മോഡേൺ കള്ള് ഷാപ്പ് ആയിരുന്നു അത്. കഴിഞ്ഞ ദിവസം രാത്രിയിലെ നടുക്കത്തിനു ശേഷം മൂന്നാം നാൾ അവൾ ആദ്യമായി പുറത്തേക്ക് ഇറങ്ങിയതാണ്. രാജന്റെ കൂടെ ഒരു പെൺകുട്ടി കയറി വന്നതിൽ ആർക്കും വലിയ അത്ഭുതമൊന്നും തോന്നിയില്ല എന്നത് ശാരിക ശ്രദ്ധിച്ചു. ഒരുപക്ഷെ പലരും വന്നു പോകുന്നുണ്ടാവാം എന്നവൾ ചിന്തിച്ചു. വൃത്തിയും വെടിപ്പും ഉണ്ടെങ്കിലും പുളിച്ച കള്ളിന്റെ ഒരു വാട അന്തരീക്ഷത്തിൽ തങ്ങി നിന്നിരുന്നത് അവൾക്ക് അൽപ്പം മനം പിരട്ടൽ ഉണ്ടാക്കി. രാജൻ അയാൾക്ക് കള്ള് ഓർഡർ ചെയ്തപ്പോൾ ശാരി കപ്പയും കരിമീൻ പൊള്ളിച്ചതും വേണമെന്ന് പറഞ്ഞു. സാധനങ്ങളുനായി വന്ന കിളവൻ കൂടെയുള്ളത് ആരാണെന്ന് തിരക്കിയപ്പോൾ മൂത്ത മോളാണെന്ന് പറയുകയും ചെയ്തു. നല്ല രുചിയുള്ള ഭക്ഷണം അവൾ വയർ നിറയെ കഴിച്ചു. പുറത്തേക്ക് ഇറങ്ങിയപ്പോൾ അവളെ രാജൻ വീട്ടിലേക്ക് ക്ഷണിച്ചു.

" വീട്ടിലേക്ക് തന്നെയാണ് പുറപ്പെട്ടത്, പക്ഷെ വേറെ ഒരാളെ അന്വേഷിച് ആണെന്ന് മാത്രം. " അവൾ ഒരൽപ്പം ജാള്യതയോടെ പറഞ്ഞു. രാജൻ അതാര് എന്നന്വേഷിച്ചില്ല, പകരം വണ്ടിയിൽ ചെന്നു കയറി. പിന്നാലെ ശാരികയും.

ഒരു പതിനഞ്ചു മിനുട്ട് സഞ്ചരിച്ചു വണ്ടി ഒരു ജങ്ഷനിൽ എത്തിയപ്പോൾ വലത് ഭാഗത്തേക്ക്‌ തിരിഞ്ഞു ചെറിയ ഒരു പഞ്ചായത്ത് റോഡിലൂടെയായി സഞ്ചാരം. വലത് ഭാഗത്തു ശബ്ദമുണ്ടാക്കി ഒഴുകുന്ന പുഴ. അതിനപ്പുറം മലനിരകൾ. വളരെ മനോഹരമായ പ്രദേശം. കുറച്ചുനേരം മുന്നോട്ട് പോയിട്ട് ഇടത് വശത്തുള്ള ചെറിയൊരു ഓടിട്ട വീടിന് മുന്നിൽ വണ്ടി നിന്നു. വിശാലമായ പുൽപ്രദേശം, അതിനപ്പുറം മലനിരകൾ. വീടിന്റെ പുറകിലേക്ക് വളഞ്ഞു പോകുന്ന പുഴ. വണ്ടിയിൽ നിന്ന് പുറത്തിറങ്ങിയ ശാരിക ഒന്ന് ദീർഘശ്വാസമെടുത്തു. രാജൻ രണ്ട് മൂന്ന് തവണ ഹോണടിച്ചു. ശാരിക വീടിന്റെ ഉമ്മറത്തേക്ക് കയറി ബെല്ലടിച്ചു തിരിഞ്ഞു നോക്കിയപ്പോൾ വണ്ടി കാണാനില്ല. അവൾ ഓടിചെന്ന് നോക്കിയപ്പോൾ കണ്ടത് തിരികെ പോകുന്ന രാജനെയാണ്. ഇനിയെന്ത് ചെയ്യും. ഈ രാക്ഷസൻ തന്നെ ഇവിടെ കാണുമ്പോൾ എങ്ങിനെ റിയാക്റ്റ് ചെയ്യും. അവൾ അറിയാതെ കവിൾ തടവി. പതുക്കെ ശങ്കിച്ചു ശങ്കിച്ചു വീടിന്റെ ഉമ്മറത്തേക്ക് കയറി. ആപ്പോഴേക്കും വാതിൽ തുറന്നു, ഒരു കൈലി മുണ്ട് മാത്രം ഉടുത്തു വാഹിദ് പുറത്തേക്ക് വന്നു. കണ്ടാൽ തന്നെ അറിയാം, ഉറങ്ങുകയായിരുന്നു എന്ന്. ശാരികയെ കണ്ട് അവനൊന്നു അന്ധാളിച്ചു.

"താനെന്താ ഇവിടെ.?" അവൻ അമ്പരപ്പോടെ ചോദിച്ചു.

" ന്തേ എനിക്ക് മാത്രമായി ഇവിടെ വല്ല വിലക്കും ഉണ്ടോ.? അവൾ കൈകൾ പിന്നിൽ കെട്ടി അവനെ തുറിച്ചു നോക്കി. 

" വിലക്കാനൊന്നും ഇല്ല, ഒറ്റ ചവുട്ടിനു വെളിയിൽ തള്ളേണ്ട മുതലാണ് എന്നേയുള്ളൂ. " അവൻ കളിയാക്കുന്ന പോലെ സംസാരിച്ചു.

" എങ്കിൽ ഒന്ന് ചവുട്ടി നോക്ക്. അത്രക്ക് എല്ലുറപ്പുള്ള ആളല്ലേ. ചവുട്ടെടോ. " അവൾ അവനോട്‌ അടുത്തു.

" ഇതിനാണോ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത്. വണ്ടിയെവിടെ. എങ്ങിനെ വന്നു? "

അവൻ ചുറ്റും കണ്ണോടിച്ചു കൊണ്ട് ചോദിച്ചു.

" കാറ്റായി വന്നതാ. പാറി പാറി വന്നതാ. ന്താ അതിനും മഹാരാജന്റെ തിരുസമ്മതം നോക്കണമായിരുന്നോ ആവോ. " അവൾ അൽപ്പം അരിശത്തോടെ കളിയാക്കി.

മുറ്റത് നിന്ന് ചുറ്റുപാടും ശ്രദ്ധിച്ചു നോക്കുന്ന അവന്റെ നഗ്നമായ മേൽശരീരത്തിലേക്ക് ശാരിക പാളി നോക്കി. ആണുങ്ങൾക്ക് ഇത്രയധികം ആകർഷണം ഉണ്ടാകുമോ എന്ന് അവൾക്ക് അതിശയം തോന്നി. ചെറുപ്പകാലത്തു അധ്വാനിച്ചതിന്റെ ആകാര വടിവും മുഴുപ്പും അവനെ ഒരു യോദ്ധാവിനെ പോലെ തോന്നിപ്പിച്ചു.

അവൾക്ക് ഇതുവരെയില്ലാത്ത ഒരാകർഷണം തോന്നി അവനോട്. അവൻ തിരിഞ്ഞു വീട്ടിലേക്ക് കയറി. അവൾ നോട്ടം മാറ്റി.

" കളിക്കാതെ കാര്യം പറയെടോ. താനെങ്ങിനെ ഇവിടെ എത്തി.? അവൻ ഗൗരവത്തിൽ ചോദിച്ചു.

" നാണമില്ലേ ഇത്രേം സുന്ദരിയായൊരു പെണ്ണിന്റെ മുന്നിൽ ഉടുതുണിയില്ലാതെ നിന്ന് തിരിയാൻ. അല്ലേലും പെണ്ണുങ്ങളുടെ മാത്രം സ്പെഷ്യൽ എഡിഷൻ ആണല്ലോ. " അവൾ പുച്ഛത്തോടെ മുഖം കോട്ടി. അപ്പോഴാണ് ആ കാര്യം അവനും ശ്രദ്ധിച്ചത്. അവളെ അവൻ കൈയിൽ കടന്ന് പിടിച്ചു വാ എന്ന് പറഞ്ഞു അകത്തേക്ക് വലിച്ചു കയറ്റിയപ്പോൾ അവളൊന്നു നടുങ്ങി. അവളൊന്നു ബലം പിടിച്ചു, പക്ഷെ അവന്റെ കൈയിൽ അവളൊരു പൂച്ചക്കുഞ്ഞു പോലെയായിരുന്നു. അകത്തെ ചെറിയൊരു സോഫയിൽ അവളെ ഇരുത്തി അവൻ അവന്റെ മുറിയിലേക്ക് പോയി. ആ സമയം കൊണ്ട് ആ കുഞ്ഞു കിളിക്കൂടു പോലുള്ള വീടൊന്ന് കണ്ണോടിച്ചു. എത്ര ശാന്തമായ ഇടമെന്ന് അവൾ ചിന്തിച്ചു. ഒരു ഷർട്ട് അണിഞ്ഞു വാഹിദ് ബെഡ്‌റൂമിൽ നിന്ന് ഇറങ്ങി വന്നു.

" വാ ഞാൻ കൊണ്ട് വിടാം. " അവൻ പറഞ്ഞു. അത് കേട്ടപ്പോൾ അതുവരെ അവളിൽ ഉണ്ടായിരുന്ന കുസൃതി എങ്ങോട്ടോ മാഞ്ഞു പോയി. ശാരികയുടെ മുഖത്ത് ഒരു പരിഭവമോ ദുഖമോ നിഴലിട്ടത് കണ്ട വാഹിദ് അവളുടെ സമീപത്തു ചെന്നിരുന്നു. പിന്നെ മുഖം പിടിച്ചു പതുക്കെ തിരിച്ചു കവിൾ പരിശോധിച്ച് നോക്കി. അടിയുടെ പാടൊക്കെ മാഞ്ഞു പോയിരുന്നു. അവിടെ പഴയ പോലെ തുടുത്തു നിന്നു.

" ഞാൻ വന്നത് ഒട്ടും ഇഷ്ടയില്ലേ വാഹിദ്.? " അവൾ തളർന്ന പോലെ ചോദിച്ചു. " അത്ര മോശമാണല്ലേ എന്റെ ക്യാരാക്റ്റർ. I am sorry. ഒരു മാസത്തിനടുത്തു കൂടെ ഉണ്ടായിട്ടും എനിക്ക് തന്നെ മനസ്സിലാക്കാൻ സാധിച്ചില്ല." 

അവളൊന്നു ചിരിക്കാൻ ശ്രമിച്ചു.

"ഞാൻ തല്ലിയിട്ട് തനിക്ക് വല്ലാതെ നൊന്തോ? " അവൻ കുറ്റബോധത്തോടെ അവളോട് ചോദിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞു. അത് കണ്ടപ്പോൾ അവന് കൂടുതൽ ദുഃഖം തോന്നി.

" ഞാൻ അറിഞ്ഞു കൊണ്ട് ഉദ്ദേശത്തോടെ ചെയ്തത് ആയിരുന്നില്ല. I am sorry. "അവനെ തുടരാൻ അനുവദിക്കാതെ അവൾ കൈ കൊണ്ട് വിലക്കി. അതെ സമയം എവിടെ നിന്നോ പൊട്ടിവന്നൊരു കരച്ചിൽ അവളിൽ നിന്നു പുറത്തു ചാടി. രണ്ട് കൈകൊണ്ടും മുഖം പൊത്തിയിരുന്നു ശാരിക ശബ്ദമില്ലാതെ കരഞ്ഞു. വാഹിദ് അവളുടെ തലയിൽ ചുമ്മാ തടവി അശ്വസിപ്പിച്ചു.

" എനിക്ക് പറ്റിപ്പോയതാണ്. പ്ലീസ്. " അവൻ വീണ്ടും പറഞ്ഞു. പൊടുന്നനെ ഭാരമില്ലാത്തൊരു തൂവൽ കണക്കെ ശാരിക അവന്റെ നെഞ്ചിലേക്ക് വീണു. അവന്റെ മുഖത്തും തലയിലും ലക്ഷ്യമില്ലാതെ തപ്പിത്തടഞ്ഞു കൊണ്ട്, തലോടിക്കൊണ്ട് അവൾ കരഞ്ഞു കൊണ്ടിരുന്നു. 

Chapter navigation

Jump between chapter pages, move to the next update, or return to the story hub.