യുവാവ് അമ്മുവിന്റെ ശരീരത്തിലേക്ക് നോക്കാതെ ഊരിപ്പോയ പാന്റ് എടുത്തു നീട്ടി. വാവിട്ട് കരഞ്ഞു കൊണ്ട് അവൾ അത് വാങ്ങി ഉടുത്തു. കീറിപ്പോയ മേൽവസ്ത്രം ഇട്ടിട്ട് അത് കൈ കൊണ്ട് ചുറ്റിപ്പുടിച്ചു നഗ്നത മറക്കാൻ ശ്രമിച്ചപ്പോൾ അയാൾ തന്റെ ഷർട് ഊരിക്കൊടുത്തു. പിന്നെ അവളെ ചേർത്ത് പിടിച്ചു റോഡിലേക്കിറങ്ങി. മൊബൈൽ ഫോണും hand പേഴ്സും എവിടെയോ വീണിട്ടുണ്ട്. അവൾക്ക് അതൊന്നും ഓർമ്മയില്ല. അയാൾ തന്നെ അമ്മുവിന്റെ അച്ഛന്റെ നമ്പറിലേക്ക് തന്റെ ഫോണിൽ നിന്ന് വിളിച്ചു അമ്മു നിൽക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തു. കാര്യം അറിയാതെ കാറുമായി വന്ന രാജൻ കണ്ട കാഴ്ച!
ഇവനോ..? ആ യുവാവിനെ നിലാവെട്ടത്തിൽ മനസ്സിലായ രാജന്റെ രക്തം തിളച്ചു. അയാളുടെ കണ്ണുകളിൽ ക്രോധം ജ്വലിച്ചു. ആ യുവാവിനെ ആക്രമിക്കാൻ വേണ്ടി രാജൻ ശ്രമിച്ചപ്പോൾ അമ്മു പൊട്ടിക്കരഞ്ഞു കൊണ്ട് ക്ഷീണിച്ച കൈകൾ കൊണ്ട് അരുതെന്ന് പറഞ്ഞ്, പിന്നെ യുവാവിന്റെ നെഞ്ചിലേക്ക് വീണ് കൈകൂപ്പി കരഞ്ഞു. ഒന്നും മനസ്സിലാവാതെ അന്ധാളിച്ചു പോയ രാജൻ തന്റെ പൂമ്പാറ്റകുഞ്ഞിനെ ചേർത്തു പിടിച്ചു നിറകണ്ണുകളുമായി വാഹനത്തിലേക്ക് തലയും കുനിച്ചു നടന്നു പോയി. റോഡിലേക്ക് കേറുന്നതിനിടയിൽ രാജൻ ഒന്ന് നിന്നു.
" താൻ ഡാമിൽ വീണു മരിച്ചു പോയ കോയയുടെ മകനല്ലേ. "? ഇന്നർ ബനിയൻ മാത്രമിട്ട് തന്റെ പിന്നിൽ നടന്ന് വരുന്ന യുവാവിനോട് അയാൾ ചോദിച്ചു. അതെ എന്ന് മൂളിയിട്ട് ആ യുവാവ് തന്റെ പഴഞ്ചൻ ബുള്ളെറ്റ് ന്റെ അടുത്തേക്ക് ഒന്നും സംഭവിക്കാത്തത് പോലെ നിസ്സാരനായി നടന്ന് പോയി. അതിൽ കേറി ശരവേഗം ഓടിച്ചു പോയി. ഇരുട്ടിൽ, നിശബ്ദതയിൽ ആ വാഹനത്തിന്റെ ശബ്ദം നേർത്തില്ലാതാവുന്നത് വരെ അമ്മു കാറിൽ കയറാതെ അയാൾ പോയ ഭാഗത്തേക്ക് നോക്കികൊണ്ട് നിന്നു.
ഭാഗം 11:
"ആ ധീരയുവാവാണ് നീ ഇപ്പോൾ കെട്ടിപ്പിടിച്ചിരിക്കുന്ന ഈ യുവാവ്." ചുരം കയറി യാത്രക്കാർക്ക് വിശ്രമിക്കാനും കാഴ്ചകൾ ആസ്വദിക്കാനും മറ്റുമുള്ള ഒരു view പോയിന്റ്ൽ നിർത്തിയ ബുള്ളെറ്റ്ൽ തന്റെ പിന്നിൽ കെട്ടിപ്പിടിച്ചിരിക്കുന്ന ശരികയോട് പാതി കളിയായി വാഹിദ് പറഞ്ഞു നിർത്തി. അവളുടെ കൈകൾ അവനെ ഒന്ന് കൂടി മുറുക്കി. പുറകിൽ മിന്നാമിനുങ് പോലൊരു ചെറിയൊരു ഉമ്മയും കൊടുത്തു.
പാതിരാവിനു നല്ല തണുപ്പുണ്ട്.അവൾക്ക് വിറക്കുന്നത് അവൻ കണ്ടു. അപ്പുറത്തെ തട്ടുകടയിൽ ചില ടൂറിസ്റ്റ് യാത്രക്കാരും ബൈക്ക് റൈഡേഴ്‌സും ഫുഡ് കഴിക്കുന്നു. പുകവലിക്കുന്നു. വിളക്ക് കാലിലെ മഞ്ഞ വെളിച്ചം മൂടൽ മഞ്ഞിന്റെ നരച്ച കുളിരിലൂടെ പരന്നൊഴുകുന്നു. ഇന്നും നിലാവുണ്ടല്ലോ ന്ന് വാഹിദ് ശ്രദ്ധിച്ചു.
" ഇപ്പൊ മനസ്സിലായോ ഞാൻ എങ്ങിനെ അമ്മുവിന്റെ ഇക്കയായി ന്ന്. "? അവൻ അവളെ ബൈക്ക്ൽ നിന്നിറക്കിയിട്ട് ചോദിച്ചു. അവളുടെ കണ്ണുകളിൽ ഇപ്പോഴും കടൽതിളക്കം കണ്ടു. ഈ പെണ്ണിന് കരയാൻ മാത്രേ ഇപ്പോൾ അറിയൂ? അവൻ സംശയിച്ചു.
"നീ എത്ര നല്ലൊരു മനുഷ്യനാണ് വാഹീ. എന്നെ ഇട്ടേച്ചു എന്നെങ്കിലും പോയാൽ ഞാൻ പിന്നെ ഇല്ല. എനിക്കിപ്പോ പേടിയാവുന്നെടാ. ഓരോന്ന് ആലോചിച്ചു കൂട്ടി എനിക്ക് സ്വബോധം ഇല്ലാണ്ടാവുമോ. ന്നാലും വേണ്ടില്ല, നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ. ഭ്രാന്ത്വമാവുന്നെങ്കിൽ ആയിക്കോട്ടെ." അവൾ മഞ്ഞിലൂടെ നിലാവ് തെളിയും പോലെ കണ്ണീരിലൂടെ മന്ദഹസിച്ചു.
അവനോട് ചേർന്നു നിന്ന് മുഖം ഉയർത്തി അവന്റെ കണ്ണിലേക്കു നോക്കി കൊച്ചു കുഞ്ഞിനെ പോലെ നിന്നു.
"ഇതിപ്പോ എത്ര വട്ടമായി നീ പറയുന്നു, മരിക്കും, ജീവനോടെ ഉണ്ടാവില്ല ന്നൊക്കെ. കരച്ചിലും ചാവലും..നിനക്ക് ഇതെന്താ പറ്റിയത് മോളെ. എനിക്ക് സങ്കടം വരുന്നു, ദേഷ്യവും." വാഹിദ് ചെറിയ ഈർഷ്യയോടെ പറഞ്ഞ്. അവൻ ദേഷ്യപ്പെട്ടു എന്ന് മനസ്സിലായ ശാരികയുടെ ഉള്ളു വിറച്ചു. അവൾക്ക് ആധികേറി ആസ്വസ്ഥമായി.
" ഇല്ല ഇല്ല. ഇനി പറയില്ല വാഹീ. എന്നോട് ദേഷ്യപ്പെടല്ലേ. എനിക്ക് നിന്നെ സ്നേഹിക്കാതെ മരിക്കാൻ ഇഷ്ടമല്ല ടാ. ഈ സ്നേഹം കൊണ്ടാവും, ഇപ്പൊ അങ്ങ് മരിച്ചു പോയെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുവാ ഏത് സമയവും. ആ മനസ്സ് തുറന്നു പറഞ്ഞ് പോകുന്നതാ. ഇനി പറയില്ല. വാഹീ, എനിക്ക് നീയല്ലാതെ സ്വന്തം ന്ന് പറയാൻ ഒരാളും ചൂണ്ടിക്കാണിക്കാൻ ഇന്നീ ലോകത്തില്ല ടാ. നിന്നെ ജീവനാ ടാ. എനിക്ക് നിന്നെ പേടിയാ. " അവളുടെ തൊണ്ടയൊന്ന് ഇടറി.
"എന്തിന്, ഞാൻ ഗുണ്ടയൊന്നും അല്ലല്ലോ ശാരീ. അന്ന് അറിയാതെ ഒന്ന് തല്ലിപ്പോയി. എനിക്ക് നിന്നെ അത്രയേറെ ഇഷ്ടം ആയത് കൊണ്ടാ നീ നായെ ന്ന് വിളിച്ചപ്പോ തല്ലിപൊയത്. അതിന് സോറിയും പറഞ്ഞില്ലേ."
"അതിനാണോ എന്റെ പേടി. നിന്റെ ഇനിയെത്ര തല്ലുകൾ എനിക്ക് കിട്ടാനിരിക്കുന്നു. എനിക്ക് കൊതിയാവുന്നുണ്ട് നിന്റെ നിയന്ത്രണത്തിൽ ഒരു കുഞ്ഞിനെ പോലെ ഒതുങ്ങികൂടാൻ."
"പിന്നെന്തിന് പേടിക്കുന്നു. എന്താ ന്റെ മൊഞ്ചത്തികുട്ടിക്ക് പറ്റിപ്പോയത്"? ആളൊരു ചുട്ടു പഴുത്ത വേനൽ കാലം ആയിരുന്നല്ലോ.. ഇപ്പൊ കണ്ടില്ലേ മഞ്ഞ്കാലം പോലെ..". അവൻ അവളെ മാറോട് ചേർത്തു ശാന്തമായി പതുക്കെ ചോദിച്ചു.
"സ്നേഹം..! ഭ്രാന്തമായ പ്രണയം. ഹൃദയം നിറയെ പ്രണയം വാഹീ.. ഒരുത്തനും എന്നെ ഉൾക്കൊള്ളാനും സ്നേഹിക്കാനും കഴിയില്ല ന്ന് കരുതി. എനിക്ക് പറ്റിയ, എന്റെ സ്വഭാവം തിരിച്ചറിയുന്ന ഒരുത്തൻ ഉണ്ടാവില്ല ന്ന് കരുതി. ഇപ്പൊ വീണുകിട്ടിയത് നിധിപോലെ ഒരുത്തനെ. നീ അത്രയ്ക്ക് നല്ലതാ വാഹീ. അടുത്തറിഞ്ഞാൽ ഒരുത്തിയും നിന്നെ ഉപേക്ഷിക്കില്ല, എനിക്ക് അറിയാം. അത് കൊണ്ട് എന്തെങ്കിലും കാരണങ്ങൾ ഉണ്ടായി നീ എന്റേത് അല്ലാതായിപ്പോകുമോ ന്ന് പേടിയാവുന്നെടാ. അങ്ങനെ ന്തെങ്കിലും ഉണ്ടായാൽ ഞാൻ പിന്നെ.. അവൾക്ക് പെട്ടന്നൊരു കരച്ചിൽ തികട്ടി വന്നു. "നമുക്ക് എങ്ങോട്ടെങ്കിലും പോകാം. ഇതൊക്കെ ആരെങ്കിലും എടുത്തോട്ടെ. എന്റൊപ്പം വരുമോ.?"
അവൾ തളർന്ന മട്ടിൽ ചോദിച്ചത് കേട്ടപ്പോൾ വാഹിദിനു അവളെ വാരിയെടുത്തു പുൽകാനും ഒരു കുഞ്ഞിനെ ഒമാനിക്കുന്നത് പോലെ കൊഞ്ചിക്കാനും കൊതി തോന്നി.
"എന്റെ ഈ രാജകുമാരിയെ വിട്ട് എനിക്ക് ഏത് പെണ്ണിനെ കിട്ടിയിട്ട് ന്താ. കണ്ട ദിവസം മുതൽ മനസ്സിൽ കുരുങ്ങിയ മുഖമല്ലേ ഈ രാജകുമാരിയുടേത്. ഇത്ര നാളും ഈ പൊട്ടിയുടെ കളിയാക്കലും പരിഹാസവും പുച്ഛവും സഹിച്ചു കൂടെ നിന്നത് വീട്ടിൽ പട്ടിണി ആയത് കൊണ്ടാണോ. ഈ അഹങ്കാരിപ്പെണ്ണ് എന്റെ തൊട്ടടുത്തുണ്ടാകുമല്ലോന്ന് ഓർത്തിട്ടല്ലേ."
അവൻ അവളുടെ താടിക്ക് പിടിച്ചു കുലുക്കി ക്കൊണ്ട് പറഞ്ഞു. അവളുടെ കവിൾ ചുവന്നു തുടുത്തു.
"വാഹീ, മതി ഈ തണുപ്പിൽ ഇരുന്നത്. നമുക്ക് വീട്ടിലേക്ക് പോകാന്നേ". ശാരിക പറഞ്ഞു. അത് പറയുമ്പോൾ എത്ര ശ്രമിച്ചിട്ടും ചുണ്ടിൽ പൊടിഞ്ഞ നാണത്തിൽ കുതിർന്ന ഒരു കള്ളച്ചിരി മറച്ചു പിടിക്കാൻ അവൾക്കായില്ല. അവനും അവളെ കളിയാക്കുന്ന പോലെ തലയിളക്കിക്കൊണ്ട് പുഞ്ചിരിച്ചു കൊണ്ടിരുന്നു.
അവൾ കൃത്രിമ ദേഷ്യത്തോടെ അവന്റെ തലപിടിച്ചു വലിച്ചു.
അവൻ അവളുടെ തോളിൽ കൈയിട്ട് തട്ടുകടയിലേക്ക് നടന്നു. നല്ല ചൂട് ചായയും പൊറോട്ടയും ബീഫും ഓർഡർ ചെയ്തു കുറച്ച് മാറി ടേബിളിന് മുന്നിൽ പോയിരുന്നു. മലയിറങ്ങി വരുന്ന തണുത്ത കാറ്റിൽ അവൾ വിറക്കുന്നുണ്ട്. മുടിയിഴകൾ എണ്ണമയമില്ലാതെ കാറ്റിന്റെ ലാളനകൾക്കൊത്തു പൊട്ടിച്ചിരിക്കുന്നു. അരുണാഭമായ കവിൾതടങ്ങൾക്ക് മാറ്റ് കൂട്ടുന്ന തുടുത്തു ചുവന്നു നനവാർന്ന വലിയ ചുണ്ടുകൾ ചെറുതായി വിറക്കുന്നു. വട്ടമുഖത്തിന് അസാധ്യമായ സൗന്ദര്യം നൽകുന്ന തത്തച്ചുണ്ട് പോലെയുള്ള വടിവൊത്ത നാസികയും കീഴ്താടിയും. എന്തൊരു സൗന്ദര്യമാണ് ഈ പെണ്ണിനെന്ന് അവൻ ചിന്തിച്ചു. ആ അഴക് കണ്ട് അവൻ അവളെ തന്നെ നോക്കിയിരുന്നു പോയി. മുഖം തുടുത്തു തന്നെയിരിക്കുന്നുവെങ്കിലും നല്ല തളർച്ചയും ഉറക്കച്ചടവും വ്യക്തമായി കാണാമായിരുന്നു. അവൾ നന്നേ ക്ഷീണിച്ചിട്ടുണ്ട് എന്ന് വാഹിദ് മനസ്സിലാക്കി.
അവൻ തന്നെത്തന്നെ പരിസരബോധമില്ലാതെ നോക്കിയിരിക്കുന്നത് കണ്ട് ശരികയ്ക്ക് നാണം തോന്നി. അവളുടെ മുഖം കൂടുതൽ തുടുത്തു.
"എന്തോന്നാ വായിനോക്കി ഇങ്ങനെ നോക്കിക്കൊണ്ടിരിക്കാൻ.. മുമ്പ് കണ്ടിട്ടില്ലേ. ഇനിയൊന്നും ബാക്കിയില്ലല്ലോ കാണാനായിട്ട്." അവൾ അവനെ കളിയാക്കി.
"എത്ര കണ്ടാലും പുതുമ പോകാത്ത അത്ഭുതമല്ലേ നീ. എനിക്ക് ഇങ്ങനെ കണ്ടോണ്ടിരിക്കണം." അവൻ ആത്മാർത്ഥമായി തന്നെ പറഞ്ഞു. അത് കേട്ട് അവൾക്ക് എന്ത് പറയണം ന്ന് പെട്ടന്ന് വാക്കുകൾ കിട്ടിയില്ല. ഒടുക്കം മനസ്സ് തുറന്ന് കാണിക്കുന്ന പോലെ അവന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു.
"എങ്കിലെ, ചുമ്മാ ഇങ്ങനെ കൊണ്ട്നടക്കാതെ എന്നെയങ്ങു കെട്ടി കൊച്ചുങ്ങളേം തന്ന് വീട്ടിൽ ഇരുത്തിയേക്ക്." അവളുടെ കണ്ണും കവിളും ചുണ്ടും നിറഞ്ഞു ചിരിച്ചു. അവളുടെ സാന്നിധ്യത്തിൽ തനിക്ക് ചുറ്റും സന്തോഷത്തിന്റെ ധൂളികൾ പാറിപ്പറക്കുന്നത് പോലെ തോന്നി അവന്. ശാന്തമായിരുന്ന ദിനരാത്രങ്ങൾ വാചാലമാകുന്നു, തന്റെ ചോദനകൾ സജീവമാകുന്നു.
അവന്റെ ചുണ്ടിൽ ഒരു മന്ദഹാസം തങ്ങിനിൽക്കുന്നത് കൗതുകത്തോടെ അവൾ നോക്കിയിരുന്നു. ഇരിക്കുമ്പോളും നിൽക്കുമ്പോളും നടക്കുമ്പോളും എവിടെയോ കാലുകൾക്കിടയിൽ ഒരു നീറ്റൽ. അതിന്റെ കാരണം ഓർക്കുമ്പോൾ നെഞ്ചിൽ ഒരു തിടുക്കവും ശരീരത്തിന് ഭാരക്കുറവും വന്ന് പോകുന്നത് പോലെ അവൾക്ക് തോന്നി. എളുപ്പം വീട്ടിലേക്ക് എത്തിയെങ്കിൽ എന്ന് ആശിച്ചു. പക്ഷെ ആരുമില്ലാതെ താനും അവനും മാത്രമായിരുന്നെങ്കിൽ എന്ന് കൊതിച്ചു. കുറേ കെട്ടിപിടിച്ചു മിണ്ടിമിണ്ടി കിടക്കാൻ, പതിയെ അവന്റെ കൈത്തലം താങ്ങാക്കി കിടന്നുറങ്ങാൻ അവൾ കൊതിച്ചു. അപ്പോഴേക്കും ഭക്ഷണം വന്നു. ചൂടുള്ള ചായ ആ തണുപ്പിൽ തൊണ്ടയിലൂടെ ശരീരത്തിലേക്ക് അരിച്ചിറങ്ങിയപ്പോൾ ഒരുന്മേഷം തോന്നി അവൾക്ക്. ആവി പറക്കുന്ന ബീഫും പൊറോട്ടയും.
പൊതുവെ ഇത്തരം കടകളിൽ നിന്ന് ഭക്ഷണം കഴിക്കാത്ത അവൾക്ക് ആ ഭക്ഷണത്തിന്റെ സ്വാദ് പുതുമയായിരുന്നു. അവന്റെയൊപ്പമായത് കൊണ്ടായിരിക്കണം, ഈ രാവും ഈ യാത്രയും ഇത്രയേറെ മനോഹരമെന്ന് അവൾക്ക് തോന്നി. അവന്റെയൊപ്പമുള്ള എന്തും തനിക്ക് എത്ര സുന്ദരവും ലഹരിയുമാണ്. അവൾ പൊറോട്ട നുള്ളിയെടുത്തു ബീഫിൽ മുക്കി അവന് നീട്ടി. അവൻ അത് വാങ്ങാൻ കൈനീട്ടിയപ്പോൾ ശുണ്ഠിയോടെ മുഖം ചുളിച്ചു കൈ പിൻവലിച്ചു അവളുടെ വായിലേക്ക് ഇട്ടു.
"ഹ.. ഇതെന്ത് തമാശ. ഒരാളെ കൊതിപ്പിച്ചു പറ്റിക്കുന്നോ." അവൻ ഒന്നുമറിയാത്ത പോലെ പരാതിപ്പെട്ടു.
"കൊതിച്ചോണ്ട് അവിടിരുന്നാ മതി. തരാൻ സൗകര്യസമില്ലിപ്പൊ." അവൾ അരിശപ്പെട്ടു.
"തീരുന്നത് വരെ എനിക്ക് വായിലേക്ക് വച്ചു തന്ന് വിശപ്പ് മാറ്റിതരും ന്ന് കരുതിയ ഞാൻ ന്തൊരു മണ്ടനാ." അവൻ മനസ്സ് നൊന്തത് പോലെ അഭിനയിച്ചു അവളെ ഇടം കണ്ണിട്ട് നോക്കി.