" വാഹിദ്.. എന്നോടുള്ള വെറുപ്പ് കാരണം അന്ന് നീ തിരക്കി വന്നില്ലായിരുന്നെങ്കിൽ.. എന്റെ ജീവിതം.. ഞാൻ ഇന്നോളം കാത്തു സൂക്ഷിച്ച എന്നിലെ സ്ത്രീത്വം.. ഞാനല്ലേ നന്ദി പറയേണ്ടത്.. പിന്നെന്തിനാ നീ sorry പറയുന്നത്.. " അവൾ അവനെ രണ്ട് കൈകൊണ്ടും ചുറ്റി വരിഞ്ഞു." പിന്നെ ഞാൻ ജീവിക്കുമെന്ന് തോന്നുന്നുണ്ടോ. ശാരീസ് ഗ്രൂപ്പ് ന്റെ ഉടമ പിഴച്ചവളായി ജീവിച്ചിട്ടില്ല വാഹിദ്. ഒരാൾക്കും എന്നെയൊന്നു കെട്ടിപ്പിടിക്കാൻ പോലും ഞാൻ അവസരം കൊടുത്തിട്ടില്ല.. ഞാൻ ചീത്തയല്ല വാഹിദ്, ഞാൻ ചീത്തയല്ല.." അവൾ മൂക്ക് ചീറ്റി ഉള്ളുതുറന്നു കരഞ്ഞു.
" സ്ത്രീകളെ സ്വന്തം കൂടപ്പിറപ്പുകളായി മാത്രം കാണാൻ വേണ്ടി സ്വന്തം സാമാനം വരെ അഴിച്ചു മറ്റൊരാൾക്ക് കൊടുത്ത ഈ പാവത്തിനെ കെട്ടിപ്പിടിച് കൊണ്ടാണല്ലോ ഈ പറയുന്നത് പടച്ചോനെ. വായെടുത്താൽ ചുന്ദരിക്കോത നുണയെ പറയൂ." അവൻ ഒരു നിസ്സഹായത അഭിനയിച്ചു കൊണ്ട് തമാശ പറഞ്ഞു. അത് കേട്ടതും കരച്ചിലിന്റെ ഇടയിലൂടെ അവൾ പൊട്ടിച്ചിരിച്ചു പോയി. ഛീ എന്നൊരു ശബ്ദത്തോടെ അവനെ തള്ളിമാറ്റി അവളിരുന്നു ചിരിച്ചു.
" വൃത്തികെട്ടവൻ.. "
അവൾ പിണക്കം പോലെ പിറുപിറുത്തു. പുറത്തു സന്ധ്യമയങ്ങി ഇരുൾ വീണു തുടങ്ങിയിരുന്നു. തുറന്നിട്ട വാതിലിലൂടെ തണുപ്പ് മുറിയിലേക്ക് അരിച്ചിറങ്ങി. നിശബ്ദമായ രാത്രിയുടെ ശാന്തതയിൽ ഏതോ പക്ഷിയുടെ ശബ്ദം ഇടക്ക് കേൾക്കുന്നുണ്ട്. പുഴയിൽ ഓളം തല്ലി ഒഴുകിപ്പോകുന്ന വെള്ളത്തിന്റെ നേർത്ത സംഗീതവും. എത്ര മനോഹരമാണ് ഈ ലോകം എന്നവൾക്ക് തോന്നി. ഇന്നോളം താൻ ആരുടെ മുന്നിലും വഴിപ്പെട്ടിട്ടില്ല. ആരുടെ മുന്നിലും ചെറുതായിപ്പോയിട്ടില്ല. പക്ഷെ ഇന്നിതാ ലോകം കണ്ടിട്ടില്ലാത്ത ഒരു ഗ്രാമ കന്യകയെ പോലെ ഒരുത്തന്റെ മുന്നിൽ ആഹ്ലാദത്തോടെ പച്ചയായ പെണ്ണായി കരഞ്ഞു തളർന്നിരിക്കുന്നു. ഇത്ര മനോഹരമായിരുന്നോ തനിക്ക് നഷ്ട്ടപ്പെട്ടു പോയ വർഷങ്ങൾ ഒക്കെയും എന്ന് അവൾ നിരാശയോടെ ചിന്തിച്ചു.
" അല്ല ഇതെന്താ കഥ. പോവണ്ടേ മാഡം? " വാഹിദ്ന്റെ ചോദ്യം അവളെ ചിന്തയിൽ നിന്നുണർത്തി.
" ഒരു ഗ്ലാസ് ചായയെങ്കിലും താ മാഷേ. എന്തൊരു തണുപ്പാണ്. "
അവൾ കൈകൾ കുറുകെ പിടിച്ചു മുതുകു തടവിക്കൊണ്ട് കെറുവിച്ചു. അവൻ എഴുന്നേറ്റ് മുൻവാതിൽ അടച്ചിട്ടു പുറത്തെയും അകത്തേയും ലൈറ്റ് ഇട്ടു. പിന്നെ കിച്ചനിലേക്ക് പോയി. അവൾ എഴുന്നേറ്റ് വാഹിദിന്റ ബെഡ്‌റൂം ചെന്ന് നോക്കി. ചെറുതെങ്കിലും മനോഹരമായ മുറി. ടേബിളിൽ laptop, കുറേ പുസ്തകങ്ങൾ. വൃത്തിയുള്ള വലിയ കട്ടിലും മെത്തയും. അവൾ അതിൽ ചെന്നിരുന്നു. ചായയ്ക്ക് വെള്ളം വച്ചു സ്റ്റൗ കത്തിച്ചിട്ട് മടങ്ങി വന്നു നോക്കിയപ്പോൾ ശാരികയെ കാണാഞ്ഞിട്ട് വാഹിദ് ബെഡ്‌റൂമിൽ ചെന്ന് നോക്കി. ബെഡിൽ ഇരിക്കുന്ന ശാരികയെ കണ്ട് അവൻ പറഞ്ഞു.
" നല്ല കഥയായി. താൻ ഇതിൽ ഇരുന്ന കാര്യമെങ്ങാനും അമ്മു അറിഞ്ഞാൽ അവളീ വീടിനു തീവെക്കും. " അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
" അതെന്താ അങ്ങിനെ. ഇയാളുടെ വസ്തുക്കളൊന്നും അവളല്ലാതെ മറ്റാർക്കും തൊടാൻ പാടില്ലേ.? അവൾ കളിയാക്കുന്ന സ്വരത്തിൽ ചോദിച്ചു.
" ഇത് അവൾ തന്ന ബെഡ് ആണ്, ഞാൻ യൂണിവേഴ്സിറ്റി ടോപ്പേർ ആയതിന്റെ ഗിഫ്റ്റ് ആയിട്ട്. കുറേ ഉറക്കമിളച്ചു പഠിച്ചതല്ലേ, ഇനി നന്നായി ഉറങ്ങാൻ നോക്ക് എന്നും പറഞ്ഞു വാങ്ങി തന്നതാ. ഒപ്പം ഒന്നും കൂടി പറഞ്ഞു. ഏതെങ്കിലും പെണ്ണുങ്ങളെ വിളിച്ചോണ്ട് വന്നു ഇതിൽ കിടത്തിയാൽ ജീവനോടെ കത്തിക്കും ന്ന്.. " അവൻ പൊട്ടിച്ചിരിച്ചു.
പക്ഷെ അവൾക്ക് ചിരിവന്നില്ല. അവനെ ഒന്ന് ഇരുത്തി നോക്കിയിട്ട് അവൾ ആ മെത്തയിലേക്ക് മലർന്ന് കിടന്നു. രണ്ടു കാലും കൈയും വശങ്ങളിലേക്ക് വിടർത്തി വച്ചു കണ്ണടച്ച് കിടന്നിട്ട് വാഹിദ്നോട് പറഞ്ഞു.
" കണ്ട പെണ്ണുങ്ങളെ ഒക്കെ പേടിച്ച് ജീവിക്കാൻ ഒരുളുപ്പും ഇല്ല. എന്നിട്ട് എന്തോ വലിയ തത്വം പറയുന്ന പോലൊരു നിൽപ്പും. പെങ്കോന്തൻ. "
വാഹിദ് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. അവൻ കിച്ചനിലേക്ക് പോയി രണ്ട് ഗ്ലാസിൽ ചായയുണ്ടാക്കി വന്നപ്പോഴും അവൾ അതെ കിടപ്പ് ആയിരുന്നു. വിളിച്ചിട്ട് അറിയുന്നില്ലന്ന് കണ്ടപ്പോൾ മനസ്സിലായി, അവൾ ഒന്ന് മയങ്ങി പോയിട്ടുണ്ടെന്ന്. അവൻ അടുത്തു ചെന്ന് ബെഡിൽ ഇരുന്നു അവളെ കുലുക്കി വിളിച്ചു. അവളുടെ ശരീരത്തിനൊപ്പം ആ മനോഹരമായ മുലകളും ഇളകുന്നത് കണ്ടപ്പോൾ അവൾ എന്ത് മാത്രം മനോഹരിയാണെന്ന് വാഹിദ് ചിന്തിച്ചു. അവൾ കണ്ണ് തുറന്നു. പതുക്കെ എഴുന്നേറ്റ് ഇരുന്നു.
" ഞാനൊന്ന് മയങ്ങിപ്പോയി. രണ്ട് ദിവസമായിട്ട് രാത്രി ഉറക്കമിളച്ചു ജോലിയായിരുന്നു."
അവൾ ഒരു ക്ഷമാപണം പോലെ പറഞ്ഞു. പിന്നെ ചായ വാങ്ങി മൊത്തിക്കുടിച്ചു. മികച്ച ചായ. കടുപ്പം പാകം, പക്ഷെ അവന്റെ കൈയിൽ ഉള്ളത് കുറച്ച് കടുപ്പത്തിലുള്ള ചായയും. അവനറിയാം കാര്യങ്ങൾ പക്വതയോടെ തിരിച്ചറിയാൻ എന്നവൾക്ക് തോന്നി.
" നന്നായി പാചകം ചെയ്യാൻ അറിയുമെന്ന് തോന്നുന്നു. കിടിലൻ ചായ. " അവൾ ആസ്വദിച്ചു കുടിച്ചിട്ട് ആത്മാർത്ഥമായി പറഞ്ഞത് കേട്ട് അവന് അവളോടൊരു മതിപ്പ് തോന്നി. കരുതിയത് പോലെയല്ല, പെണ്ണ് കാണുന്നത് പോലെ തന്നെ ക്വാളിറ്റിയിലും പൊൻകതിരാണ്, പതിരല്ല.
" ഈ തുറന്ന മനസ്സ് ജീവിതത്തിന്റെ എല്ലാ മേഖലകളിലും അങ്ങ് കാണിച്ചാൽ നന്നായിരിക്കുമല്ലോ. പിന്നിത് ആരെ ബോധിപ്പിക്കാൻ ആണ് കൊച്ചമ്മ ഭാവം. " അവൻ അവളുടെ മുഖത്തേക്ക് നോക്കാതെ ചായ ഗ്ലാസിലേക്ക് നോക്കികൊണ്ട് ചോദിച്ചു.
" എന്ന് വച്ചാൽ.. അതെന്താ അങ്ങനെ ചോദിച്ചേ. ഞാൻ അത്ര മോശമായിട്ട് ആണോ ലോകത്തോട് പെരുമാറുന്നത്.?" അവൾ അൽപ്പം ദുഖത്തോടെ ചോദിച്ചു.
" കേട്ടിടത്തോളം വളരെ പരുഷമായി, ആരോടും അടുപ്പം കാണിക്കാതെ, തൊട്ടതിനും തൊടാത്തതിനും വളരെ അമിതമായി ദേഷ്യപ്പെടുന്ന ലേഡിയാണ് ഇയാൾ. പിന്നെ എനിക്ക് തന്നെ അനുഭവം ണ്ടല്ലോ. "
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. " പിന്നെ കൂട്ടിച്ചേർത്തു;
"എന്നെ പരിചയപ്പെട്ട, എന്നോട് സംസാരിച്ച പെണ്ണുങ്ങളൊക്കെ എന്നോട് സ്നേഹത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ. ഞാനൊരു പട്ടിയാണെന്ന് മനസ്സിലായത് ഈ പുലിക്കുട്ടിയുടെ നാവിലൂടെയാ."
അവൻ പൊട്ടി ചിരിച്ചു. അവൾ അപകർശതയോടെ, കുറ്റബോധത്തോടെ തലകുനിച്ചു. ചെറുതായി കണ്ണുകൾ നനയുന്നുണ്ടോ? എല്ലാ കണക്ക് കൂട്ടലുകളും കൃത്യമായി കൈക്കൊള്ളുന്ന തനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി മാറേണ്ടിയിരുന്ന ഒരാണിന്റെ കാര്യത്തിൽ പിഴച്ചു പോയല്ലോ എന്ന് അവൾ ചിന്തിച്ചു.
"എന്നോട് വെറുപ്പാണല്ലേ ഈ പുണ്യാളൻ സാറിന്.? താൻ നോർമ്മലാണെന്ന് അവനെ കാണിക്കാൻ അവൾ കളിയാക്കുന്ന രീതിയിൽ അവന്റെ മുഖത്ത് നോക്കാതെ ചോദിച്ചു.
" ശെടാ ഞാനൊരു തമാശ പറഞ്ഞതല്ലേ. ഇയാൾ ഇത് ആളാകെ മാറിപ്പോയല്ലോ. സത്യം പറയ്, തനിക്ക് ഇതെന്ത് പറ്റി. രാത്രി, എന്റെ ബെഡ്‌റൂം, ഞാനുണ്ടാക്കിയ ചായ എന്റെ കിടക്കയിൽ ഇരുന്നു കുടിക്കുന്നു. ന്താടോ തനിക്ക് പറ്റിയെ.?" അവൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് ഉള്ളിലുള്ള ചോദ്യങ്ങൾ മുഴുവൻ പുറത്തേക്കിട്ടു. അവളുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി മിന്നി മാഞ്ഞു. കവിളുകളിൽ കൂടുതൽ തുടിപ്പ് വിരുന്ന് വന്ന് അവളൊരു വസന്ത കാലം പോലെ കാവ്യാത്മകമായി മാറിയത് വാഹിദ് കണ്ടു.
" ത്രീ ഡേയ്സ് ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. നിന്നോടുള്ള വെറുപ്പിൽ, നിന്നെ നിരന്തരം വേട്ടയാടി ജീവിതകാലം മുഴുവൻ ദുരിതപ്പെടുത്തണം എന്നൊക്കെ ചിന്തിച്ചു റൂമിൽ തന്നെ കുത്തിയിരിപ്പ് ആയിരുന്നു. ഇന്ന് രാവിലെ അങ്കിൾ കാണാൻ വന്നപ്പോ താൻ തല്ലിയതും അങ്ങിനെ ചുണ്ട് പൊട്ടിയതാണ് എന്നൊക്കെ അങ്ങുമിങ്ങും തൊടാതെ പറഞ്ഞു. " അവൾ ചിരിച്ചു കൊണ്ട് സംസാരിച്ചു തുടങ്ങി. അവൻ മൂളിക്കേട്ടു കൊണ്ടിരുന്നു."
അപ്പോഴാണ് ഇടയിൽ അങ്കിൾ പറഞ്ഞത് എനിക്കുള്ള ചികിത്സ ഞാൻ തന്നെ ചവുട്ടി അകറ്റിയല്ലോ, നിനക്ക് പറ്റിയ ഒരേയൊരാൾ ആയത് കൊണ്ടാണ് അവനെ ഉന്തി തള്ളി വിട്ടതെന്ന്. എനിക്ക് പറ്റിയവൻ.. കണ്ടാലും മതി, വായി നോക്കി കോന്തൻ. പെണ്ണിന്റെ മുലക്ക് പിടിക്കുന്ന തെമ്മാടി ആണെന്ന് അങ്കിൾ അറിയുന്നില്ല ല്ലോ. " അവൾ പുച്ഛത്തോടെ അവനെ നോക്കി ചുണ്ട് കോട്ടി. അവൻ ഉവ്വ് ഉവ്വേ എന്ന മട്ടിൽ തലകുലുക്കി. അവൾ തുടർന്നു.
" ആ വാക്കുകൾ കേട്ടപ്പോ നീ ആരാണെന്ന് എനിക്ക് അറിയാൻ തോന്നി. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന, ഒരഭ്യാസിയുടെ മികവോടെ ആണുങ്ങളെ പുല്ലു പോലെ നേരിട്ട് പരാജയപ്പെടുത്തുന്ന ഒരു ഡ്രൈവർ. ഇടയിൽ അങ്കിൾ ഒന്ന് കൂടി പറഞ്ഞു, പരിചയപ്പെട്ട ഏത് പെണ്ണും നിന്റെ പിന്നാലെ വന്നിട്ടേ ഉള്ളൂ എന്നിട്ടും ഇന്നോളം ഒരു പെണ്ണിനേയും നീ തൊട്ടിട്ടില്ല, അതിൽ അമ്മുവും ഉൾപ്പെടും ന്ന്. "
അവൾ ഒന്ന് നിർത്തി അവന്റെ മുഖത്തേക്ക് നോക്കി. പിന്നെ തുടർന്ന് വിഷയത്തിലേക്ക് വന്നു.
" അപ്പോഴാണ് നിന്റെ ജീവിതം ഒരു സംഭവബഹുലമാണെന്ന് എനിക്ക് അറിയാൻ കഴിഞ്ഞത്. നിന്റെ ബാല്യം, പാരെന്റ്സ്, വിദ്യാഭ്യാസം, വിജയങ്ങൾ.. എല്ലാം പറഞ്ഞു തന്ന് അങ്കിൾ പോയപ്പോൾ എനിക്ക് എന്തോ വല്ലാതെ ഒറ്റപ്പെടൽ തോന്നി. ലാപ്ടോപ്പിൽ മെയിൽ നോക്കാമെന്ന് കരുതിയെങ്കിലും എനിക്ക് കഴിഞ്ഞില്ല വാഹിദ്. ഞാൻ ഇരുന്നു കരഞ്ഞു പോയി. " പെട്ടന്ന് ഒരു കരച്ചിൽ അവളുടെ തൊണ്ടയിലേക്ക് ഉയർന്നു വന്ന് തികട്ടി നിന്നു. ഇടറിയ ശബ്ദത്തിൽ അവൾ വീണ്ടും പറഞ്ഞു കൊണ്ടിരുന്നു.
" ഇത്രയൊക്കെ സഹിച്ച നിന്നെ അത്രത്തോളം ഞാൻ insult ചെയ്തിട്ടും, എന്നെ കാണാതെ ആ രാത്രി എന്റെ പേര് വിളിച്ചു കൊണ്ട് ആ ഇരുട്ടിലൂടെ നീ പേടിച്ച് ഓടി വന്നില്ലായിരുന്നെങ്കിൽ ഞാനെന്ന പെണ്ണിന്റെ അവസ്ഥ.. അതോർത്തപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല വാഹിദ്. എനിക്ക് നിന്നെ ഓർത്ത് കുറ്റബോധം കൊണ്ട് ചത്തു പോയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി. "
അവൾ നിയന്ത്രണമില്ലാതെ, തൊണ്ടയിടറി കരഞ്ഞു. പിന്നെ അവന്റെ കൈയിലൂടെ കൈയിട്ട് തന്നിലേക്ക് അണച്ചു പിടിച്ചു അവന്റെ തോളിലേക്ക് തലവച്ചിരുന്നു. അവൻ വാത്സല്യത്തോടെ അവളെ നോക്കി.
"സമയം എന്തായെന്ന് വല്ല ബോധവും ണ്ടോ. പോവണ്ടേ.? ഞാൻ കൊണ്ട് വിടാം വായോ."
പെട്ടന്ന് അവളുടെ ഭാവം മാറി. ചാറ്റൽ മഴയിലെ ഉച്ചസൂര്യൻ പോലെ മുഖത്ത് കോപം ഇരച്ചു കയറി.
" വന്നപ്പോ തൊട്ട് തുടങ്ങിയത് ആണല്ലോ കൊണ്ടുവിടാൻ. അമ്മു അറിയും ന്ന് പേടിച്ചിട്ടാവും. അതോ അവളുടെ ബെഡിൽ ഇരിക്കുന്നത് കൊണ്ടാണോ. പോകാൻ മനസ്സില്ല. ഇനി എന്റെ ശവം കിടന്നിട്ട് മതി അവൾ ഇതിൽ കിടക്കുന്നത്. " അവൾ പുച്ഛത്തോടെ മുഖം തിരിച്ചു അവന്റെ കൈ തട്ടി മാറ്റി കട്ടിലിൽ കേറികിടന്നു.
" ഇത്ര പെട്ടന്ന് ആള് ശവമായോ.?" അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് അവളെ കളിയാക്കി. അത് കേട്ട് ദേഷ്യം വന്ന അവൾ ചാടി എഴുന്നേറ്റ് അവന്റെ കൈയിൽ നിന്ന് രണ്ട് ചായ ഗ്ളാസുകളും തട്ടിപ്പറിച്ചു അതിൽ മിച്ചമുണ്ടായിരുന്നത് കിടക്കയിലേക്ക് ഒഴിച്ച് ചുമരിനോട് ചേർന്നു വീണ്ടും കിടന്നു.