ദൂരങ്ങളിലേക്ക് 6🍃
Doorangalilekku Part 6 | Author : Pattam

പിറ്റേന്ന് രാവിലെ, മഴയുടെ നനവ് പൂർണ്ണമായി മാറിയിരുന്നില്ല. വീട്ടുമുറ്റത്തെ മണ്ണിൽ ഇനിയും ചെറുതായി ഈർപ്പം ഉണ്ടായിരുന്നു.
ഇലകളുടെ അറ്റങ്ങളിൽ മഞ്ഞുതുള്ളികൾ തൂങ്ങി നിന്നു.
കിച്ചണിൽ നിന്ന് കാപ്പിയുടെ മണവും തേങ്ങാ ചമ്മന്തിയുടെയും ചൂട് ദോശയുടെയും മണമൊത്ത് വീടിന്റെ നടപ്പുരയിലേക്ക് പടരുന്നുണ്ടായിരുന്നു.
ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് എല്ലാവരും തങ്ങളുടേതായ കാര്യങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോഴാണ് ജോസഫ് വരാന്തയിൽ നിന്ന് വിളിച്ചത്.
“അന്നേ...ഞാൻ പോയിട്ട് ഏലക്ക ഒന്ന് നോക്കിയിട്ട് വരാം. ഇന്നലെ രാത്രി മഴ പെയ്തതുകൊണ്ട് ചില ഇടങ്ങൾ ചെളിയായിട്ടുണ്ടാകും.”
അന്നാമ്മ അടുക്കളവാതിൽക്കൽ നിന്ന് പറഞ്ഞു.
“ഞാൻ പോയി നോക്കാം ഇച്ചായ. കുറച്ചായി അവിടെയൊക്കെ കണ്ടിട്ട്”
പിന്നെ അവൾ ഫിലിപ്പിനെ നോക്കി.
“ഫിലിപ്പേ...നീയും കൂടെ വരാമോ മോനേ? ഏലക്ക എങ്ങനെയാണെന്ന് ഒന്ന് കണ്ടാൽ നന്നായിരിക്കും.”
“വരാം അമ്മച്ചി,”
ഫിലിപ്പ് ഉടൻ പറഞ്ഞു.
അതുകേട്ട് മേശയിൽ ഫോൺ നോക്കി ഇരുന്ന ജിനി തല ഉയർത്തി.
“അമ്മേ, നിങ്ങൾ രണ്ടുപേരും എഡ്യൂക്കേഷണൽ ഫാം വിസിറ്റ് പോകുമ്പോൾ എന്നെ ഒഴിവാക്കണ്ട.
ഞാനും വരും.”
“നീ വരുന്നത് പഠിക്കാൻ ആണോ, റീൽ എടുക്കാനോ?”
അന്നാമ്മ ചോദിച്ചു.
ജിനി ചുണ്ടിന്റെ വക്കിൽ ഒരു പുഞ്ചിരിയോടെ പറഞ്ഞു,
“പഠിക്കുന്ന ആളുകൾക്കും എസ്തെറ്റിക്സ് വേണം.”
ഫിലിപ്പിന് ചിരി വന്നു.
“ഇന്നത്തെ ജനറേഷൻ ഡെയ്ഞ്ചറസ് ആണ്,”
അന്നാമ്മ തലകുനിച്ച് പറഞ്ഞു.
“ഡെയ്ഞ്ചറസ് അല്ല അമ്മച്ചി... അപ്ഡേറ്റഡ്,”
ജിനി മറുപടി കൊടുത്തു.
കുറച്ച് കഴിഞ്ഞ് പഴയ പച്ച നിറമുള്ള ജീപ്പ് മുറ്റത്ത് നിന്നു.
ജോസഫ് താക്കോൽ ഫിലിപ്പിന് കൊടുത്തു.
“റോഡ് നനഞ്ഞിട്ടുണ്ട്. പതുക്കെ പോയാൽ മതി.”
“ശരി ചേട്ടാ.”
ഫിലിപ്പ് ഡ്രൈവർ സീറ്റിൽ കയറി.
അന്നാമ്മ പിന്നിൽ ഇരുന്നു.
ജിനി അവളുടെ അരികിൽ തന്നെ ഇരുന്നെങ്കിലും, കയറുന്നതിന് മുൻപ് ഒന്ന് തമാശയായി പറഞ്ഞു.
“ഞാൻ ഫ്രണ്ടിൽ ഇരുന്നാൽ നിങ്ങൾ രണ്ടുപേരും കൃഷി ക്ലാസ്സ് തുടങ്ങും.
പിന്നിൽ ഇരുന്നാൽ കമന്റ് കൊടുക്കാൻ എളുപ്പമാ.”
“അതെ, നിനക്കത് തന്നെയാണ് ബെസ്റ്റ്,”
അന്നാമ്മ പറഞ്ഞു.
ജീപ്പ് മുറ്റം വിട്ടിറങ്ങി.
വീട്ടിൽ നിന്ന് ഏലക്ക തോട്ടത്തിലേക്കുള്ള വഴി മുകളിലും താഴെയും പോകുന്ന ചെറുകുന്നിൻ പാതയായിരുന്നു.
മണ്ണിന്റെ നനവും മരങ്ങളുടെ തണുപ്പും കാറ്റിൽ കലർന്നിരുന്നു.
ചില ഇടങ്ങളിൽ മഴവെള്ളം ചെറുതായി കെട്ടിനിന്നു.
ജീപ്പ് ഓരോ കുഴിയിലും പതുക്കെ കുലുങ്ങി കുലുങ്ങി നീങ്ങി.
ജിനി വിൻഡോയിലൂടെ പുറത്തേക്ക് നോക്കി.
“മഴ കഴിഞ്ഞുള്ള മലവഴികൾക്ക് ഒരു പ്രത്യേക ആറ്റിട്യൂട് ഉണ്ട്,”
അവൾ പറഞ്ഞു.
“റോഡിനും ഇപ്പോ ആറ്റിട്യൂട് ഉണ്ടോ?”
ഫിലിപ്പ് ചോദിച്ചു.
“ഉണ്ട്. ചില വഴികൾ നേരെ ആയിരിക്കും.
ചില വഴികൾ ആളെ പരീക്ഷിക്കും.”
അന്നാമ്മ ചിരിച്ചു.
“നിനക്ക് പ്ലസ് ടു പഠിക്കുന്നതിനേക്കാൾ ഫിലോസഫി പറയാനാണ് കഴിവ്.”
“പരീക്ഷ എഴുതാൻ അല്ലേ ഞാൻ സ്കൂളിൽ പോകുന്നത്."
ലൈഫ് മനസ്സിലാക്കാൻ വേറെ ട്രെയിനിങ് ആണ്,”
ജിനി പറഞ്ഞു.
ഫിലിപ്പ് റിയർവ്യൂ മിററിൽ അവളെ നോക്കി ചിരിച്ചു.
“നീ അപ്ഡേറ്റഡ് തന്നെയാണ്.”
“അങ്ങനെ ഒരാൾ സത്യം പറഞ്ഞു,”
ജിനി അഭിമാനത്തോടെ പറഞ്ഞു.
ഏലക്ക തോട്ടത്തിന്റെ അരികിലെത്തുമ്പോൾ വഴി കൂടുതൽ നനവായി. ചുറ്റും കട്ടിയുള്ള മരങ്ങൾ.
മുകളിലൂടെ വെളിച്ചം പൂർണ്ണമായി അകത്തേക്ക് കടക്കാതെ, പച്ചനിറം കലർന്ന ഒരു തണുത്ത നിഴൽ മാത്രം.
താഴെ മണ്ണിൽ വീണ ഇലകളുടെ കട്ടിയുള്ള പാളി.
ജീപ്പ് ഒരു തുറസ്സായ ഇടത്ത് നിർത്തി.
അന്നാമ്മ ആദ്യം ഇറങ്ങി.
ജിനിയും പിന്നെ ഇറങ്ങി.
ഫിലിപ്പും ഇറങ്ങി ചുറ്റും നോക്കി.
അവൻ ഇതുവരെ അടുത്ത് നിന്ന് ഏലക്ക കൃഷി കണ്ടിട്ടില്ലായിരുന്നു.
നനഞ്ഞ മണ്ണിനിടയിൽ കട്ടിയുള്ള പച്ചച്ചെടികൾ നിരന്നു നിന്നു.
അവയുടെ അടിഭാഗത്ത് കുനിഞ്ഞുനിൽക്കുന്ന തണ്ടുകൾക്കിടയിൽ ചെറുതായി തൂങ്ങിയിരിക്കുന്ന പച്ച ഏലക്കക്കായുകൾ.
“ഇതൊക്കെയാണ് ഏലക്ക,”
അന്നാമ്മ പറഞ്ഞു.
ഫിലിപ്പ് താഴ്ന്നു നോക്കി.
“ഞാൻ ഇതുവരെ ഇങ്ങനെ നേരിൽ കണ്ടിട്ടില്ല.”
“കാണാൻ നല്ല ഭംഗിയുണ്ട്,”
അന്നാമ്മ പറഞ്ഞു.
“പക്ഷേ വളർത്താൻ ക്ഷമ വേണം.”
ജിനി ഉടൻ ഇടയിൽ പറഞ്ഞു.
“Basically, pretty things are always high maintenance.”
ഫിലിപ്പ് ഒന്ന് ചിരിച്ചു.
“നീ ആളുകളെ കുറിച്ചാണോ ഇതിനെനെ കുറിച്ചാണോ പറയുന്നത്?”
ജിനി അവനെ നോക്കി കണ്ണ് ചിമ്മി.
“Applicable where necessary.”
അന്നാമ്മ അവളെ നോക്കി പറഞ്ഞു.
“ഇവളെ ഒന്ന് സഹിച്ചാൽ മതി.”
അന്നാമ്മ ഒരു ചെടിയുടെ അടിഭാഗം വിരലുകൾ കൊണ്ട് ഒന്ന് മാറ്റി കാണിച്ചു.
“ഇവിടെ നോക്ക്.
ഏലക്കയ്ക്ക് നേരിട്ട് വെളിച്ചം അധികം പറ്റില്ല. തണൽ വേണം.
അതുകൊണ്ടാണ് മുകളിലെ മരങ്ങൾ പ്രധാനം.”
ഫിലിപ്പ് ശ്രദ്ധയോടെ കേട്ടു.
“അതായത് ഇതിന് വെളിച്ചം കുറച്ച് മതിയോ?”
“കുറച്ച് മതി. പക്ഷേ പൂർണ്ണമായി ഇരുട്ടും പറ്റില്ല. അന്നാമ്മ പറഞ്ഞു.
വെളിച്ചം വേണം, നിഴലും വേണം.
വെള്ളം വേണം, പക്ഷേ വെള്ളം കെട്ടിനിൽക്കാൻ പാടില്ല.
ബാലൻസ് ഇല്ലെങ്കിൽ വിളവ് നശിക്കും.”
ജിനി മൃദുവായി പറഞ്ഞു,
“ഏലക്കക്കും മനുഷ്യർക്കും സെയിം തന്നെ.”
അന്നാമ്മയും ഫിലിപ്പും ഒരുമിച്ച് അവളെ നോക്കി.
“എന്താ?
ഒന്നുമില്ല,”
അവൾ ശാന്തമായി പറഞ്ഞു.
ഫിലിപ്പിന് ചിരി വന്നു.
അവർ പതുക്കെ തോട്ടത്തിനകത്തേക്ക് നടന്നു.
നനഞ്ഞ ഇലകൾക്കിടയിലൂടെ കാറ്റ് കടക്കുമ്പോൾ ഒരു മൃദുവായ ശബ്ദം ഉണ്ടായിരുന്നു.
ഒരു സ്ഥലത്ത് അന്നാമ്മ നിന്നു.
ഒരു ഇല തിരിച്ചു കാണിച്ചു.
“ഇത് നോക്ക് മോനേ.
ഇലയുടെ നിറം അല്പം മങ്ങുന്നുണ്ടല്ലോ?
ഇത് പോഷക കുറവോ, വല്ല അസുഖം തുടങ്ങുന്നതോ ആയിരിക്കും.”
“അപ്പോ എന്ത് ചെയ്യും?”
ഫിലിപ്പ് ചോദിച്ചു.
“നന്നായി ശ്രദ്ധിക്കണം.
കൃഷിയിൽ ഏറ്റവും വലിയ കാര്യം അതിനെ സംരക്ഷിക്കലാണ്.
“ഏലക്കയുടെ ഗുണം എന്താണെന്ന് അറിയാമോ?”
അന്നാമ്മ ചോദിച്ചു.
“വില കൂടിയ ധാന്യം ആണോ?”
അവൻ ചോദിച്ചു.
“അതെ. നല്ലത് കിട്ടിയാൽ നല്ല വരുമാനം.
എവിടെയും നല്ല വില കിട്ടും.
മണം, മാർക്കറ്റ് ഡിമാൻഡ്, എക്സ്പോർട്ട് വാല്യൂ...എല്ലാം ഉണ്ട്.”
ജിനി ഇടയിൽ പറഞ്ഞു.
“Small size, premium attitude.”
“നീ എല്ലാറ്റിനും ഇങ്ങനെ സമ്മറി പറയണമെന്നില്ല,”
അന്നാമ്മ പറഞ്ഞു.
“അതാണല്ലോ മോഡേൺ കമ്മ്യൂണിക്കേഷൻ,”
ജിനി പുഞ്ചിരിയോടെ മറുപടി കൊടുത്തു.
അന്നാമ്മ വീണ്ടും ഫിലിപ്പിനെ നോക്കി.
ദോഷങ്ങളും കുറവല്ല.
“മഴ അധികം വന്നാലും പ്രശ്നാണ്.
മഴ കുറവായാലും പ്രശ്നമാണ്.
പുഴു പിടിക്കും. ഫങ്കസ് വരാം.
തണൽ ശരിയല്ലെങ്കിൽ വിളവ് കുറയും.
മണ്ണ് പോഷകമില്ലെങ്കിൽ കായ്ക്ക് ഭാരം വരില്ല.
കൂലി ചെലവും കൂടും.
നോക്കാൻ ആളില്ലെങ്കിൽ ഇത് പെട്ടെന്ന് താഴേക്ക് പോകും.”
ഫിലിപ്പ് പതുക്കെ പറഞ്ഞു:
“അപ്പോൾ ഇത് ഒരു ജോലി മാത്രമല്ലല്ലോ...”
“അല്ല മോനേ,”
അന്നാമ്മ പറഞ്ഞു.
“ഇത് മനുഷ്യരെ നോക്കുന്നതുപോലെയാണ്.
അതിനെ മനസ്സിലാക്കണം.
അതിന് സമയം കൊടുക്കണം.”
ആ വാക്കുകൾ കേട്ടപ്പോൾ ഫിലിപ്പിന്റെ കണ്ണുകളിൽ എന്തോ തടഞ്ഞു.
കുറച്ച് കൂടി അകത്തേക്ക് പോയപ്പോൾ വഴിയൊക്കെ അല്പം താഴോട്ടിറങ്ങുന്ന ഭാഗത്തേക്ക് തിരിഞ്ഞു.
മണ്ണിൽ വഴുക്കൽ ഉണ്ടായിരുന്നു.
ജിനി മുന്നോട്ട് നടക്കുന്നതിനിടെ പെട്ടെന്ന് ഒന്ന് ബാലൻസ് പോയി.
“ഓഹ്”
ഫിലിപ്പ് ഉടൻ കൈ നീട്ടി അവളുടെ കൈ പിടിച്ചു.
“സൂക്ഷിച്ച് നടക്ക്.”
ജിനി ബാലൻസ് പിടിച്ചു നിന്നു.
അവൾ ചെറുതായി ചിരിച്ചു.
“Thank you, mister reliable.”
“വെൽക്കം , മിസ്സ് ഓവർകോൺഫിഡൻസ്,”
ഫിലിപ്പ് മറുപടി കൊടുത്തു.
അന്നാമ്മ പിന്നിൽ നിന്ന് നോക്കി പറഞ്ഞു,
“നിങ്ങൾ രണ്ടുപേരും ചേർന്നാൽ വീട്ടിൽ സമാധാനം കിട്ടുമോ എന്നറിയില്ല.”
“അമ്മേ, ഞങ്ങൾ തമാശക്ക് ഓരോന്ന് ചെയ്യുന്നതാണ്,”
ജിനി പറഞ്ഞു.
“അതെ,"
ഫിലിപ്പ് പറഞ്ഞു.
ജിനി അവനെ നോക്കി ചിരിച്ചു.
“നീ പെട്ടെന്ന് ആടാപ്റ്റ് ആകുന്നുണ്ട്.”
കുറച്ച് കഴിഞ്ഞ് തോട്ടത്തിനകത്തെ ചെറിയ തുറസ്സായ ഇടത്ത് അവർ നിന്നു.
അവിടെ ഒരു പഴയ കല്ല് തിട്ടയും അരികിൽ വെള്ളം വെച്ച ചെറിയ ക്യാനുമുണ്ടായിരുന്നു.
“ഒന്ന് ഇരിക്കാം,”
അന്നാമ്മ പറഞ്ഞു.
മൂന്നുപേരും ഇരുന്നു.
മരങ്ങളുടെ മുകളിലൂടെ കാറ്റ് കടക്കുന്ന ശബ്ദം മാത്രം.
അന്നാമ്മ ഫിലിപ്പിനെ നോക്കി.
“നിനക്ക് ഈ അന്തരീക്ഷം ഒക്കെ ഇഷ്ട്ടപെട്ടോ?”
“നന്നായിട്ട്”
അവൻ പറഞ്ഞു.
“ഇവിടെ ഒരു സമാധാനം ഉണ്ട്.”
അന്നാമ്മക്ക് സമാധാനമായി.
“സമാധാനം ചിലർക്കു എളുപ്പം കിട്ടില്ല.”
ആ വാക്ക് കേട്ടപ്പോൾ ഫിലിപ്പിന്റെ മുഖത്ത് ചെറിയൊരു മാറ്റം വന്നു.
ജിനി ഈ തവണ ഇടക്ക് കയറാതെ അടങ്ങി ഇരുന്നു.
അന്നാമ്മയുടെ ശബ്ദം ചോദ്യം പോലെ അല്ല, ആശ്വാസം പോലെ ആയിരുന്നു.
“നീ ആദ്യ ദിവസം ഇവിടെ വന്നപ്പോഴേ മനസ്സിലായിരുന്നു...നിന്റെ മനസ്സിൽ കുറെ ഭാരമുണ്ടെന്ന്.”
ഫിലിപ്പ് ഒന്നും പറഞ്ഞില്ല.
അവന്റെ കൈകൾ തമ്മിൽ ചേർന്നു.
“പറയാൻ ഇഷ്ടമില്ലെങ്കിൽ പറയണ്ട മോനേ,”
അന്നാമ്മ പറഞ്ഞു.
“പക്ഷേ ചില വേദനകൾ ഉള്ളിൽ ഒളിപ്പിച്ചാൽ...അത് മനുഷ്യനെ അകത്ത് നിന്ന് തിന്നും.”
കുറച്ച് നിമിഷം അവൻ മിണ്ടാതിരുന്നു.
“എനിക്ക്...വീടിനെക്കുറിച്ച് പറയാൻ ഇഷ്ടമില്ലായിരുന്നു,”
അവൻ വളരെ പതുക്കെ തുടങ്ങി.
അന്നാമ്മ ഇടയിൽ ഒന്നും ചോദിച്ചില്ല.
അവൾ കേട്ടുകൊണ്ടിരുന്നു.
“ഓർക്കുമ്പോൾ തന്നെ..എനിക്ക് എന്തോ ഒന്ന് എരിയുന്ന പോലെ തോന്നും.”
ജിനിയുടെ മുഖവും ഈ തവണ ഗൗരവമായി. അവൾ അവനെ സമ്മർദ്ദപ്പെടുത്താതെ പതുക്കെ മാത്രം പറഞ്ഞു,
“നിന്നെക്കുറിച്ച് കുറച്ചൊക്കെ അപ്പച്ചനിൽ നിന്ന് കേട്ടിട്ടുണ്ട്.
കൂടുതൽ ചോദിക്കണമെന്നില്ല.
'പക്ഷേ...'അവൾ ഒരു നിമിഷം നിർത്തി.
“നിനക്ക് ഇവിടെ അന്യനായി തോന്നേണ്ട.”
ഫിലിപ്പിന്റെ വിരലുകൾ അറിയാതെ മുറുകി.
അവൻ തല താഴ്ത്തി.
“എനിക്ക്...അങ്ങനെ പറഞ്ഞവർ അധികം ഉണ്ടായിട്ടില്ല,”
അവൻ വളരെ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.
അന്നാമ്മയുടെ കണ്ണുകൾ സങ്കടം കൊണ്ട് മൂടി.
“ചില കുട്ടികൾക്ക് ജനിച്ച വീട്ടിൽ നിന്നാണ് കുടുംബത്തെ കിട്ടുന്നത്, ചിലർക്കോ...വഴിയിൽ കിട്ടും.”
ആ വാക്കുകൾ കേട്ടപ്പോൾ ഫിലിപ്പിന്റെ നെഞ്ചിനുള്ളിൽ എന്തോ ഒന്ന് പതുക്കെ ഉരുകി.
അവൻ ഉടൻ മറുപടി പറഞ്ഞില്ല.
അന്നാമ്മ അവനെ നോക്കി ചോദിച്ചു,
“അവിടെ… ഓർഫനേജിലും ചർച്ചിലും വളർന്നത് എളുപ്പമായിരുന്നില്ലല്ലോ?”
ഫിലിപ്പ് ഒരു നീണ്ട ശ്വാസം വിട്ടു.
അവന്റെ കണ്ണുകൾ മുന്നിലെ ചെടികളിൽ ആയിരുന്നെങ്കിലും
അവൻ കാണുന്നത് പഴയ ഓർമ്മകളായിരുന്നു.
“എളുപ്പമല്ലായിരുന്നു,”
അവൻ പറഞ്ഞു.
“പക്ഷേ”
അവൻ ചെറുതായി ചിരിച്ചു.
“അതിനെ കുറിച്ച് വിഷമിച്ച് നിൽക്കാൻ സമയം അധികം കിട്ടിയില്ല.”
അന്നാമ്മ കൂടുതൽ ഒന്നും ചോദിച്ചില്ല.
കേൾക്കാൻ മാത്രം നിന്നു.
“ചെറുപ്പം മുതൽ...എല്ലാം പങ്കിടാനാണ് പഠിച്ചത്,”
ഫിലിപ്പ് മറുപടി പറഞ്ഞു.
“ഭക്ഷണം, വസ്ത്രം, കിടക്ക, നിശബ്ദത എല്ലാം.”
അവൻ ഒന്ന് താഴേക്ക് നോക്കി.
“ഒരാൾക്ക് മാത്രം സ്വന്തമായി എന്തെങ്കിലും ഉണ്ടാകുന്നത് എന്താണെന്ന്...കുറെ വൈകിയാണ് മനസ്സിലായത്.”
അന്നാമ്മയുടെ മുഖത്ത് ദുഃഖം തെളിഞ്ഞു.
അവനെ കാണിച്ചില്ല.
“പക്ഷേ നിന്നെ നോക്കുമ്പോൾ. നീ കുറവിൽ വളർന്ന ആളായി തോന്നുന്നില്ല.”
ഫിലിപ്പ് ഒന്ന് തിരിഞ്ഞു നോക്കി.
അന്നാമ്മ മൃദുവായി പറഞ്ഞു,
“കുറവ് മാത്രം അനുഭവിച്ചവരുടെ മനസ്സിന് ചിലപ്പോൾ കട്ടി വരും.
നിന്റെ മനസ്സിന് അത് ഇല്ല.
ആ വാക്കുകൾ അവന്റെ ഉള്ളിൽ വളരെ ആഴത്തിൽ തട്ടി.
ഫിലിപ്പ് കുറച്ചു നിമിഷം ഒന്നും പറയാതെ നിന്നു.
പിന്നെ വളരെ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു.
“ഫാദർ കുര്യാക്കോസ് ഉണ്ടായിരുന്നു..”
അന്നാമ്മ ശാന്തമായി കേട്ടു.
“അവരാണ്...”
അവൻ തുടർന്നു,
“ഈ ഫിലിപ്പിനെ ഒരിക്കലും ഒറ്റയ്ക്കാണെന്ന് തോന്നിക്കാതെ നോക്കിയത്.”
അവൻ ചെറുതായി ചിരിച്ചു.
“പക്ഷേ...ഒരു വീട്ടിലെ ശബ്ദങ്ങൾ എന്താണെന്ന്...അടുക്കളയിൽ ആരെങ്കിലും ഉറ്റവരെ വിളിക്കുന്നത് എന്താണെന്ന്...വൈകിട്ട് വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ സമാധാനം എന്താണെന്ന്…”
അവൻ വാക്ക് നിർത്തി.
അന്നാമ്മയുടെ കണ്ണുകളിൽ നനവ് ചെറുതായി തെളിഞ്ഞു.
ജിനിയുടെ തമാശ പറച്ചിൽ ഒക്കെ നിന്ന്, കണ്ണുകൾ നിറഞ്ഞിരുന്നു.
“അത് ഇപ്പോഴാണ് പഠിക്കുന്നതെന്ന് തോന്നുന്നു,”
അവൻ മൃദുവായി പറഞ്ഞു.